പി എ മുഹമ്മദ് റിയാസ് അടക്കം ചിലർക്കെതിരെ ചിലത് പറയാനുണ്ട്, ഇന്ന് വൈകീട്ട് പറയും: കാരാട്ട് റസാഖ്

കാരാട്ട് റസാഖ് പാണക്കാട് മുറ്റത്ത് വെച്ച് കാറിലെ 'മദ്രസ ബോർഡ് ചെയർമാൻ' ബോർഡ് നീക്കം ചെയ്തു

മലപ്പുറം: മുസ്‌ലിം ലീഗിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ എൽഡിഎഫിനെതിരെ രൂക്ഷവിമർശനം നടത്തി മുൻ എംഎൽഎ കാരാട്ട് റസാഖ്. സഹയാത്രികരെ ചേർത്തുപിടിക്കുന്നതിൽ എൽഡിഎഫ് പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിൽ കാരാട്ട് റസാഖ് പറഞ്ഞത്.

മദ്രസ ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ച കാരാട്ട് റസാഖ് പാണക്കാട് മുറ്റത്ത് വെച്ച് കാറിലെ സ്ഥാനപദവിയുടെ ബോർഡ് നീക്കം ചെയ്തു. പാണക്കാടെത്തിയാണ് കാരാട്ട് റസാഖ് മുസ്‌ലിം ലീഗിൽ അംഗത്വം എടുത്തത്.

'പി എ മുഹമ്മദ് റിയാസ് അടക്കം ചിലർക്കെതിരെ ചിലതു പറയാനുണ്ട്. ഇന്ന് വൈകീട്ട് തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ എല്ലാം പറയും. ഇപ്പോൾ തറവാടിലെത്തിയിരിക്കുകയാണ്. മുസ്ലിം ലീഗിൽ സജീവമായി പ്രവർത്തിക്കും. മുസ്ലിം ലീഗിൽ ഉണ്ടായിരുന്നപ്പോൾ നല്ല പരിഗണന ലഭിച്ചിരുന്നു.

സ്ഥാനങ്ങൾ ഇല്ലെങ്കിലും ലീഗിൽ സജീവമായി പ്രവർത്തിക്കണം എന്നാണ് ലക്ഷ്യം. പേരാമ്പ്രയിലും കുന്ദമംഗലത്ത് അടക്കം സജീവമായി പ്രചാരണ രംഗത്തുണ്ടാകും,' കാരാട്ട് റസാഖ് പറഞ്ഞു.

മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്നു കാരാട്ട് റസാഖ്. എന്നാൽ 2011-ലും 2016-ലും സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ലീഗ് വിട്ട് ഇടതുപാളയത്തിലേക്ക് പോവുകയായിരുന്നു. വിമതനായി മത്സരിച്ച റസാഖിന് എൽഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും 2016-ലെ തെരഞ്ഞെടുപ്പിൽ 573 വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു. എന്നാൽ 2021-ലെ തെരഞ്ഞെടുപ്പിൽ എം കെ മുനീറിനോട് പരാജയപ്പെടുകയായിരുന്നു.

Content Highlights: Karat Razaq criticized P A Muhammed Riyas following his move to join the Muslim League. His remarks have triggered political reactions and debate in Kerala.

To advertise here,contact us