തിരുവനന്തപുരം: മെഡിക്കൽ കോളേജ് മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സർജറി ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ അഞ്ച് രോഗികളുടെ മരണവും കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തവും കോർത്തിണക്കി മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമായതായി മെഡിക്കൽ കോളേജ് അധികൃതർ. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറൻസിക് വിഭാഗം മരണകാരണം രോഗികളുടെ അപകടവുമായി ബന്ധപ്പെട്ടാണെന്നും തീപിടിത്തവുമായി ബന്ധമില്ലെന്നും അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ഇതു സംബന്ധിച്ച് യാതൊരുവിധ പരാതിയും ലഭിച്ചിട്ടില്ല. അതിനാൽ ഇത്തരം വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് മാധ്യമങ്ങൾ ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
മാർച്ച് 17നാണ് മൾട്ടി സ്പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ സർജറി ഐസിയുവിലെ വെന്റിലേറ്ററിന് തീപിടിച്ചത്. ന്യൂറോ - ജനറൽ വിഭാഗത്തിലെ 33 രോഗികളെ തീപിടിത്തത്തെ തുടർന്ന് ഇവിടെ നിന്നും മാറ്റിയിരുന്നു. സംഭവത്തിന് പിന്നാലെ രോഗികൾ മരിച്ചതോടെ ആരോപണവുമായി കുടുംബം രംഗത്തെത്തുകയായിരുന്നു. ഇതോടെ പ്രതികരണവുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട് രംഗത്തെത്തിയിരുന്നു. വെന്റിലേറ്റർ നൽകിയാണ് രോഗികളെ മാറ്റിയതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞിരുന്നു.
ഐസിയുവിലെ വെന്റിലേറ്ററിൽനിന്നുണ്ടായ തീപിടിത്തത്തിന് പിന്നാലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ചേർന്ന് രോഗികളെ തൊട്ടടുത്തുള്ള മറ്റൊരു ഐസിയുവിലേക്ക് മാറ്റിയിരുന്നു. മാറ്റിയവർക്കൊന്നും പരിക്കുകളോ പ്രശ്‌നങ്ങളോ ഇല്ലെന്നും ഇവരെയെല്ലാം പരിശോധിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
Content Highlights: Thiruvananthapuram Medical College authorities denied reports of patient deaths after the Fire Incident