'മണ്ണാർക്കാട്ടുകാരനെ മത്സരിപ്പിക്കണം'; UDF സ്ഥാനാർത്ഥി ഷംസുദ്ദീനെതിരെ സ്വതന്ത്രനെ ഇറക്കാൻ ലീഗിലെ അതൃപ്തർ

മണ്ണാർക്കാട്ടെ മുതിർന്ന ലീഗ് നേതാക്കൾ ഉൾപ്പെടെ ഷംസുദ്ദീന്‍റെ സ്ഥാനാർത്ഥിത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു

പാലക്കാട്: മണ്ണാർക്കാട് യുഡിഎഫ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീനെതിരെ സ്വതന്ത്രനെ മത്സരിപ്പിക്കുമെന്ന് മുസ്‌ലിം ലീഗിലെ അസംതൃപ്തർ. ഷംസുദ്ദീന് പകരം മണ്ഡലത്തിൽ മണ്ണാർക്കാട്ടുകാരനെ പരിഗണിക്കണമെന്ന ആവശ്യം നേതൃത്വം തള്ളിയതിൽ പ്രതിഷേധിച്ചാണ് ലീഗിലെ ഒരു വിഭാഗം രംഗത്തുവന്നത്.

പാണക്കാട് വെച്ചു നടന്ന അനുനയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് സ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള നീക്കം ഒരു വിഭാഗം സജീവമാക്കിയത്. മണ്ണാർക്കാട് മുതിർന്ന ലീഗ് നേതാക്കൾ ഉൾപ്പെടെ ഷംസുദ്ദീന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.

മൂന്ന് തവണ മത്സരിച്ച് ജയിച്ച ഷംസുദ്ദീനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിൽനിന്നും മത്സരിപ്പിക്കരുതെന്നും പകരം മണ്ഡലത്തിന് അകത്തുനിന്നുള്ളവർക്ക് അവസരം നൽകണമെന്നും നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നു. തിരൂർ സ്വദേശിയായ ഷംസുദ്ദീൻ 15 വർഷമായി മണ്ണാർക്കാട് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്.

എൽഡിഎഫിന്റെ കയ്യിലായിരുന്ന മണ്ഡലം 2011ൽ വൻ ഭൂരിപക്ഷത്തിൽ എൻ ഷംസുദ്ദീനിലൂടെയാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്. ശേഷം 2016ലും 2021ലും മണ്ഡലം യുഡിഎഫിനൊപ്പം നിന്നിരുന്നു. സിപിഐയുടെ മൻസിൽ അബൂബക്കറാണ് ഇത്തവണ മണ്ണാർക്കാട്ടെ ഇടത് സ്ഥാനാർത്ഥി.

Content Highlights: Dissatisfied members of the Muslim League say they will field an independent candidate against UDF candidate N Samsudheen in Mannarkkad

To advertise here,contact us