തൃശ്ശൂർ: നാട്ടിക എംഎൽഎ സി സി മുകുന്ദനെതിരെ ബിജെപി നേരത്തെ ഉപയോഗിച്ച വിമർശന പോസ്റ്ററുകൾ ചർച്ചയാകുന്നു. സിപിഐ വിട്ട് സി സി മുകുന്ദൻ ബിജെപിയിലെത്തുന്നതിന് മുമ്പ് അദ്ദേഹത്തെ വിമർശിച്ച് മണ്ഡലത്തിൽ ഉയർത്തിയ പോസ്റ്ററുകളും സിറ്റിങ് എംഎൽഎമാരെ വിമർശിച്ചുള്ള ബിജെപിയുടെ പ്രചാരണ ബോർഡുകളുമാണ് ചർച്ചയ്ക്ക് ഇടയാക്കിയത്.
നാട്ടിക എംഎൽഎ ആയ സി സി മുകുന്ദന്റെ കഴിവില്ലായ്മ മൂലം കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ നഷ്ടമായെന്നും നാട്ടികയിലെ സമ്മതിദായകരെ വഞ്ചിച്ച് വികസനത്തെ പിന്നോട്ടടിച്ചു, എൽഡിഎഫ് എംഎൽഎയുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾക്കെതിരെ ഒരു ലക്ഷം ഒപ്പു ശേഖരണം, മതിയായി ഈ എംഎൽഎ മാറ്റം തുടങ്ങാം, മാറാത്തത് മാറും ഇനി കേരളം വളരും എന്നിങ്ങനെയുള്ള നാട്ടികയിലെ ബിജെപിയുടെ പോസ്റ്ററുകളാണ് സമൂഹമാധ്യമത്തിൽ ഇടംപിടിച്ചത്.
എന്നാൽ തന്നെ കുറിച്ച് മോശം അഭിപ്രായമില്ലെന്ന് പാർട്ടിതന്നെ പറഞ്ഞിട്ടുണ്ടെന്നും രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായാണ് അന്ന് ബോർഡ് ഉയർത്തിയത് എന്നുമാണ് സി സി മുകുന്ദന്റെ പ്രതികരണം. അവരോട് ഇതേകുറിച്ച് താൻ ചോദിച്ചിരുന്നുവെന്നും സി സി മുകുന്ദൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു.
നാട്ടികയിൽ സിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗീതാ ഗോപിയുടേത് 'പേയ്‌മെന്റ് സീറ്റ്' ആണെന്ന ആരോപണത്തിന് പിന്നാലെയാണ് സി സി മുകുന്ദനെ സിപിഐ പുറത്താക്കിയത്. പിന്നാലെ താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന് മുകുന്ദൻ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യം കോൺഗ്രസിനൊപ്പം ചേരാൻ നീക്കം നടത്തിയെങ്കിലും അതുണ്ടായില്ല. പിന്നാലെയാണ് സി സി മുകുന്ദൻ ബിജെപിയിൽ ചേർന്നത്.
Content Highlights: BJP's earlier critical posters against Nattika MLA C C Mukundan are being discussed on social media