'യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയുമില്ല, ഒരു കാലുവാരലും ഉണ്ടാകില്ല': അടൂര്‍ പ്രകാശ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്നും അടൂർ പ്രകാശ് പറഞ്ഞു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കേരളത്തിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എല്ലാ ജില്ലയിലും മുന്നേറ്റം ഉണ്ടാകുമെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുളള പ്രവര്‍ത്തനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'23 വര്‍ഷം കോന്നിയിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. പാര്‍ട്ടി പറഞ്ഞപ്പോള്‍ ആറ്റിങ്ങലിലേക്ക് മാറി. മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ആ തീരുമാനം അനുസരിച്ചു. ആദ്യത്തെ എന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധരിക്കാന്‍ സാധ്യതയുളളതിനാലാണ് ഡിലീറ്റ് ചെയ്തത്. പാര്‍ട്ടിയാണ് വലുത്. ആ തീരുമാനം തെറ്റായാലും ശരിയായാലും അംഗീകരിക്കും. പാര്‍ട്ടി ഇപ്പോള്‍ എടുത്ത തീരുമാനം ശരിയാണ്. അതുകൊണ്ടാണ് അംഗീകരിച്ചത്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയുമില്ല. ഒരു കാലുവാരലും ഉണ്ടാകില്ല': അടൂര്‍ പ്രകാശ് പറഞ്ഞു.

യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കോന്നിയില്‍ താന്‍ നല്‍കിയ സ്ഥാനാര്‍ത്ഥിയുടെ പേരാണ് അംഗീകരിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നിയില്‍ സീറ്റ് കിട്ടാത്തതില്‍ ദുഃഖമില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി തനിക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കടമയും ഉത്തരവാദിത്തവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: 'There is no concern for the UDF, there will be no backlash': Adoor Prakash

To advertise here,contact us