'പെരുന്നാളിന് നാട്ടിലെത്തേണ്ടവർ യുദ്ധത്തിന്റെ കരിനിഴലിൽ; കേന്ദ്രസർക്കാർ പ്രശ്നം കണ്ടില്ലെന്ന് നടിക്കുന്നു'

'യുഎസും ഇസ്രയേലും നടത്തുന്ന കൊടിയ ആക്രമണങ്ങളെ തള്ളിപറയാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറാവാത്തത് ഓരോ പ്രവാസി കുടുംബങ്ങളുടെയും നെഞ്ചിടിപ്പ് കൂട്ടുകയാണ്'

പാലക്കാട്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കുടുങ്ങിയ പ്രവാസി മലയാളികള്‍ക്കായി കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മന്ത്രി എം ബി രാജേഷ്. തൃത്താലയിലെയും മറ്റും പ്രവാസി കുടുംബങ്ങളെ നേരിട്ട് കണ്ടിരുന്നുവെന്നും അവര്‍ തങ്ങളുടെ സങ്കടം പങ്കുവെച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ പെരുന്നാളിന് നാട്ടിലെത്തി ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കുമൊപ്പം പെരുന്നാള്‍ ആഘോഷിക്കേണ്ടവര്‍ യുദ്ധത്തിന്റെ കരിനിഴലില്‍ നാട്ടിലേക്ക് വരാനാകാതെ കടുത്ത ദുഃഖത്തിലും നിരാശയിലുമാണെന്ന് എം ബി രാജേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

യാത്രാ പ്രതിസന്ധി മറികടക്കാന്‍ എന്തെങ്കിലും ചെയ്യേണ്ട കേന്ദ്ര സര്‍ക്കാര്‍ ആവട്ടെ പ്രശ്‌നത്തെ കണ്ടില്ലെന്ന് നടിക്കുകയുമാണ്. അമേരിക്കന്‍ സാമ്രാജ്യത്വവും ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങളെ പോലും ആയുധങ്ങള്‍ക്കിരയാക്കുകയും ചെയ്യുന്ന കൊലയാളി രാഷ്ട്രമായ ഇസ്രായേലും കൈ കോര്‍ത്തു നടത്തുന്ന ഈ കൊടിയ ആക്രമണങ്ങളെ തള്ളിപറയാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറാവാത്തത് ഓരോ പ്രവാസി കുടുംബങ്ങളുടെയും നെഞ്ചിടിപ്പ് കൂട്ടുകയാണ്. പ്രത്യാശയുടെ ഉത്സവം കൂടിയായ ഈ ചെറിയ പെരുന്നാള്‍ ദിനത്തില്‍ നല്ലൊരു നാളെ പുലരുമെന്ന പ്രത്യാശ പങ്കുവെയ്ക്കാം. ഓരോ പ്രവാസി മലയാളിയോടും ഐക്യപ്പെടുന്നു. ഇവിടെ നാട്ടില്‍ നിങ്ങളുടെ അഭാവം തങ്ങള്‍ക്കിടയില്‍ വേദനയായി നിറയുന്നുണ്ട്. ഇതും നമ്മള്‍ അതിജീവിക്കും. നമ്മുടെ നാട് എക്കാലവും നിങ്ങളെ ചേര്‍ത്ത് പിടിക്കുമെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

റംസാന്‍ നിലാവിനൊപ്പം പശ്ചിമേഷ്യയുടെ ആകാശത്ത് തീ ഗോളങ്ങള്‍ കൂടി ഉയരുന്ന അശാന്തിയുടെ കാലത്താണ് ലോകമെങ്ങും ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത് എന്നത് ഏറെ വേദനിപ്പിക്കുന്നതാണ്. ഗള്‍ഫ് രാജ്യങ്ങളിലാകെ പടര്‍ന്നു പിടിച്ച യുദ്ധം ഇങ്ങ് കേരളത്തിലെ പ്രവാസി കുടുംബങ്ങളെയാകെ ആശങ്കയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. തൃത്താലയിലെയും നിരവധിയായ പ്രവാസി കുടുംബങ്ങള്‍ നേരിട്ട് അവരുടെ സങ്കടം പങ്കു വക്കുകയുമുണ്ടായി. ഈ പെരുന്നാളിന് നാട്ടിലെത്തി സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പെരുന്നാള്‍ ആഘോഷിക്കേണ്ടവര്‍ യുദ്ധത്തിന്റെ കരിനിഴലില്‍ നാട്ടിലേക്ക് വരാനാവാതെ കടുത്ത ദു:ഖത്തിലും നിരാശയിലുമാണ്.

യാത്രാ പ്രതിസന്ധി മറികടക്കാന്‍ എന്തെങ്കിലും ചെയ്യേണ്ട കേന്ദ്ര സര്‍ക്കാര്‍ ആവട്ടെ പ്രശ്‌നത്തെ കണ്ടില്ലെന്ന് നടിക്കുകയുമാണ്. അമേരിക്കന്‍ സാമ്രാജ്യത്വവും ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങളെ പോലും ആയുധങ്ങള്‍ക്കിരയാക്കുകയും ചെയ്യുന്ന കൊലയാളി രാഷ്ട്രമായ ഇസ്രായേലും കൈ കോര്‍ത്തു നടത്തുന്ന ഈ കൊടിയ ആക്രമണങ്ങളെ തള്ളിപറയാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറാവാത്തത് ഓരോ പ്രവാസി കുടുംബങ്ങളുടെയും നെഞ്ചിടിപ്പ് കൂട്ടുകയാണ്.

പ്രത്യാശയുടെ ഉത്സവം കൂടിയായ ഈ ചെറിയ പെരുന്നാള്‍ ദിനത്തില്‍ നല്ലൊരു നാളെ പുലരുമെന്ന പ്രത്യാശ പങ്കുവക്കാം. ഓരോ പ്രവാസി മലയാളിയോടും ഐക്യപ്പെടുന്നു. ഇവിടെ നാട്ടില്‍ നിങ്ങളുടെ അഭാവം ഞങ്ങള്‍ക്കിടയില്‍ വേദനയായി നിറയുന്നുണ്ട്. ഇതും നമ്മള്‍ അതിജീവിക്കും. നമ്മുടെ നാട് എക്കാലവും നിങ്ങളെ ചേര്‍ത്ത് പിടിക്കും. പ്രിയപ്പെട്ടവര്‍ക്ക് ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് റമദാന്‍ ആശംസകള്‍.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തെ മാനസികമായ അസ്വസ്ഥതയിലേക്കും ആശയക്കുഴപ്പത്തിലേക്കുമാണ് നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പെരുന്നാളിന്റെ സമയത്ത് സാധാരണയായി പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സന്തോഷ നിമിഷമാണ്. എന്നാല്‍ ഇത്തവണ അനേകര്‍ക്ക് യാത്ര മുടങ്ങിയിരിക്കുകയാണ്. ആവശ്യത്തിന് വിമാന സര്‍വീസുകളുടെ അഭാവം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ലഭ്യമായ വിമാനങ്ങള്‍ക്കുപോലും അമിതമായ തിരക്കും ടിക്കറ്റ് നിരക്കുമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlights- MB Rajesh stated that individuals returning home for Perunnal face difficulties due to the ongoing war, and criticized the central government for failing to address these concerns.

To advertise here,contact us