ചിറയിന്‍കീഴിലെ മുന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി എസ് അനൂപ് ബിജെപിയില്‍; ബിജെപി സ്ഥാനാര്‍ത്ഥിയാവും

പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ പ്രതിഷേധിച്ചുകൊണ്ടാണെന്ന് അരുണ്‍ രാജ് പറഞ്ഞു.

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസ് നേതാവ് ബി എസ് അനൂപ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ചിറയിന്‍കീഴ് സീറ്റ് രമ്യ ഹരിദാസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് അനൂപ് പാര്‍ട്ടി വിട്ടത്. കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗം അരുണ്‍ രാജും അനൂപിനോടൊപ്പം ബിജെപിയില്‍ ചേര്‍ന്നു.

ദളിത് കോണ്‍ഗ്രസ് മുന്‍ ജില്ലാ അദ്ധ്യക്ഷനായിരുന്നു അനൂപ്. ഇത്തവണയും അനൂപിന് സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സീറ്റ് രമ്യ ഹരിദാസിന് നല്‍കുകയായിരുന്നു.

പാര്‍ട്ടി വിട്ടത് രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണെന്ന് അനൂപ് പറഞ്ഞു. കോണ്‍ഗ്രസ് കാലാകാലങ്ങളായി അനീതി കാണിക്കുന്നു. അവസാന നിമിഷമാണ് ചിറയിന്‍കീഴില്‍ തന്റെ പേര് വെട്ടിയത്. രമ്യ ഹരിദാസ് എല്ലാ സംവരണ മണ്ഡലങ്ങളിലും മത്സരിക്കുന്നയാള്‍. തുല്യ നീതിക്ക് വേണ്ടി സംസാരിച്ചതിന് തന്നെ ആക്രമിച്ചു. അവഗണന സഹിച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ല. തങ്ങള്‍ ആരും അടിമകളല്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ പ്രതിഷേധിച്ചുകൊണ്ടാണെന്ന് അരുണ്‍ രാജ് പറഞ്ഞു. കോണ്‍ഗ്രസിന്റെ പട്ടികയില്‍ വിസ്മയങ്ങള്‍ പ്രതീക്ഷിച്ചു. ആജ്ഞാനുവര്‍ത്തികളെയും അടിമകളെയും മാത്രം ഉള്‍പ്പെടുത്തിയാണ് പട്ടിക വന്നത്. സിപിഐഎം ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന പട്ടികയാണ് കോണ്‍ഗ്രസിന്റേത്.കുഞ്ഞിക്കൃഷ്ണനെയും ടികെ ഗോവിന്ദനെയും പോലുള്ള ക്രിമിനലുകള്‍ക്കാണ് സംരക്ഷണം. രക്തസാക്ഷികളുടെ ആത്മാവിനോട് പോലും നീതി പുലര്‍ത്താനായില്ല. കൊടി സുനിക്ക് പരവതാനി വിരിക്കുന്ന ചടങ്ങ് കൂടിയേ ബാക്കിയുള്ളൂ. ഇതൊന്നും കണ്ടുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ട് പാര്‍ട്ടി വിട്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Former UDF candidate from Chirayinkeezhu, B S Anoop, has joined the BJP

To advertise here,contact us