'അരിവാള്‍…, അല്ല കൈപ്പത്തി'; വോട്ടഭ്യര്‍ത്ഥനയ്ക്കിടെ ഐഷ പോറ്റിക്ക് നാക്കുപിഴ

ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഐഷ പോറ്റി മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഐഎം ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഐഷ പോറ്റിക്ക് ചെറിയൊരു നാക്കുപിഴ. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കവെയായിരുന്നു സംഭവം. അരിവാള്‍ എന്ന് പറയാന്‍ തുടങ്ങിയ ഐഷ പോറ്റി, അബദ്ധം മനസിലായതോടെ കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കണം എന്ന് പറയുകയായിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഐഷ പോറ്റി മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഐഎം ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ അപ്രതീക്ഷിതമായി കടന്നുവന്ന് ഐഷ പോറ്റി പാര്‍ട്ടിമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു ഐഷ പോറ്റിയെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഇതിന് ശേഷം സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഐഷ പോറ്റി ഉന്നയിച്ചത്.

സിപിഐഎം നേതൃനിരയിലെ ചിലരുടെ ഗൂഢാലോചനകള്‍ തനിക്കെതിരെ ഉണ്ടായിരുന്നുവെന്നും തന്റെ പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയും രാഷ്ട്രീയമായി ഒതുക്കാന്‍ ശ്രമിച്ചെന്നും ഐഷ പോറ്റി ആരോപിച്ചിരുന്നു. കൊട്ടാരക്കരയില്‍ താന്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടന ചടങ്ങുകളില്‍ തന്റെ പേര് വെയ്ക്കാതെ ഉദ്യോഗസ്ഥരെ വിട്ട് ക്ഷണിക്കുന്ന പ്രവണതയുണ്ടായെന്ന് ഐഷ പോറ്റി പറഞ്ഞിരുന്നു. അത് തന്നെ വിഷമിപ്പിച്ചു. കൊട്ടാരക്കരയില്‍ വിപ്ലവകരമായ വികസനം എത്തിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും ഐഷ പോറ്റി പറഞ്ഞിരുന്നു.

മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന നേതാവാണ് ഐഷ പോറ്റി. മൂന്ന് തവണ കൊട്ടാരക്കര എംഎല്‍എയായിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ലഭിക്കുമെന്ന് കരുതിയിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. പിന്നീട് സീറ്റ് ലഭിക്കാതെയും വന്നതോടെ പാര്‍ട്ടിയുമായി അകലുകയായിരുന്നു.

Content Highlights- Aisha Potty made a tongue slip while seeking votes during a campaign, mistakenly referring to the wrong election symbol

To advertise here,contact us