ആലപ്പുഴ: അമ്പലപ്പുഴയിലെ വിമത നീക്കത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയെ സസ്‌പെന്‍ഡ് ചെയ്തു. മാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരെ പ്രസ്താവന നല്‍കിയതിനും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനുമാണ് നടപടി.
മാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരായി പ്രസ്താവന നല്‍കി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ അമ്പലപ്പുഴ അസംബ്ലി സെക്രട്ടറി ഷാനു ഭൂട്ടോയെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ നിന്ന് സസ്പന്റ് ചെയ്തതായി അറിയിക്കുന്നുവെന്ന് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. എം പി പ്രവീണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അമ്പലപ്പുഴയിൽ ജി സുധാകരനെ യുഡിഎഫ് പിന്തുണ നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു റിബൽ നീക്കം. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് ഷാനു ഭൂട്ടോ. ഉടൻ നാമനിർദ്ദേശ പത്രിക കൊടുക്കുമെന്ന് ഷാനു ഭൂട്ടോ വ്യക്തമാക്കിയിരുന്നു. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നീക്കം. ജി സുധാകരന് പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ എം ജെ ജോബ് രാജി വെച്ചിരുന്നു. ജി സുധാകരൻ നടത്തിയ പിണറായി പുകഴ്ത്തലും അമ്പലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് ജി സുധാകരന് പിന്തുണ പ്രഖ്യാപിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമായി അമ്പലപ്പുഴ മാറി. നിരന്തരമായ അവഗണന നേരിടുന്നു എന്ന് ആരോപിച്ചാണ് ജി സുധാകരൻ സിപിഐഎമ്മുമായി ഇടഞ്ഞത്. പിന്നാലെ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സുധാകരൻ പ്രഖ്യാപിക്കുകയായിരുന്നു. പാർട്ടിക്കെതിരെ രൂക്ഷവിമർശനമാണ് വാർത്താസമ്മേളനത്തിൽ സുധാകരൻ ഉന്നയിച്ചത്.
പൊളിറ്റിക്കൽ ക്രിമിനലുകളെ ആയുധമാക്കി തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്നും തന്റെ അച്ഛനെ വിളിച്ചത് അതിന് ഉദാഹരണമാണെന്നും സുധാകരൻ പറഞ്ഞിരുന്നു. താൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനോട് 100 ശതമാനം നീതി പുലർത്തി. അഭിപ്രായങ്ങൾ തുറന്നു പറയുന്നത് തന്റെ പ്ലസ് പോയിന്റാണെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.
Content Highlights: Youth Congress Ambalapuzha constituency secretary Shanu Bhutto suspended