എംപി സ്ഥാനത്തിൽ സംതൃപ്തൻ, എനിക്ക് ഇനിയും മൂന്നു വർഷംകൂടിയുണ്ട്, സീറ്റ് ചോദിച്ചിട്ടില്ല; എം കെ രാഘവൻ

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ എന്നതിൽ ഹൈക്കമാൻഡാണ് തീരുമാനം എടുക്കേണ്ടതെന്ന് എം കെ രാഘവൻ

തിരുവനന്തപുരം: എം പി സ്ഥാനത്തിൽ താൻ തൃപ്തനാണെന്നും മറ്റ് വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും കോഴിക്കോട് എം പി എം കെ രാഘവൻ. നിലവിലെ സ്ഥാനത്തിൽ താൻ കംഫർട്ടബിളാണ്. ഇനിയും മൂന്ന് വർഷം എം പിയായി കാലാവധിയുണ്ട്. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ എന്നതിൽ ഹൈക്കമാൻഡാണ് തീരുമാനം എടുക്കേണ്ടതെന്നും എം കെ രാഘവൻ പറഞ്ഞു.

മത്സരിക്കണമെന്ന് താൻ പറഞ്ഞില്ല, എംഎൽഎ സ്ഥാനത്തിനായി സീറ്റ് ചോദിച്ചിട്ടില്ല. യുഡിഎഫിനെ അധികാരത്തിൽ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും എം കെ രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച് നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് എം കെ രാഘവന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം. നിലവിൽ കോഴിക്കോട്‌നിന്നുള്ള എം പിയായ എം കെ രാഘവൻ നിയമസഭാ തെരഞ്ഞെടുപ്പിൽ എലത്തൂരിൽ മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതെല്ലാം തള്ളുന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്.

അനുനയ നീക്കങ്ങളോട് അടുക്കാത്ത കെ സുധാകരൻ സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിൽ കടുത്ത തീരുമാനത്തിലേയ്ക്ക് പോകാനാണ് ആലോചിക്കുന്നതെന്നാണ് വിവരം. പാർട്ടി പരി​ഗണിച്ചില്ലെങ്കിൽ പ്രവർത്തകസമതി അം​ഗത്വവും എം പി സ്ഥാനവും അടക്കം രാജിവെച്ച് കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ സുധാകരൻ തയ്യാറായേക്കുമെന്നാണ് സൂചന. നിലപാട് വ്യക്തമാക്കാൻ ഇന്ന് സുധാകരൻ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.

Content Highlights: Kozhikode MP M K Raghavan says he is satisfied with his MP post and other news is untrue

To advertise here,contact us