'സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയതാണ്, കോണ്‍ഗ്രസ് രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ല': സണ്ണി എം കപിക്കാട്

രാഷ്ട്രീയത്തിൽ 'പറ്റിച്ചു' എന്ന വാക്കില്ലെന്നും അവർക്ക് വാക്കുപാലിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു

കോട്ടയം: കോണ്‍ഗ്രസ് രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ലെന്ന് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട്. സീറ്റ് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വാക്കുനല്‍കിയിരുന്നെന്നും വാക്ക് പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. യുഡിഎഫ് ഇങ്ങോട്ടുവന്ന് സീറ്റ് ഓഫര്‍ ചെയ്തതാണെന്നും രാഷ്ട്രീയ സാഹചര്യം അനുസരിച്ച് തീരുമാനങ്ങൾ മാറ്റാനുളള അവകാശം അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ പറ്റിച്ചു എന്ന വാക്കില്ലെന്നും അവർക്ക് വാക്കുപാലിക്കാൻ കഴിഞ്ഞില്ലെന്നും സണ്ണി എം കപിക്കാട് വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വൈക്കത്ത് സണ്ണി എം കപിക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ വൈക്കത്ത് കെ ബിനിമോനെയാണ് പാർട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്.

'വിവാദമേതുമില്ല. പക്ഷെ ഒരു വസ്തുതയുണ്ട്. സ്ഥാനാര്‍ത്ഥിത്വം അങ്ങോട്ട് ആവശ്യപ്പെട്ടതല്ല. യുഡിഎഫ് ഇങ്ങോട്ട് ഓഫര്‍ ചെയ്തതാണ്. അവര്‍ രാഷ്ട്രീയ സത്യസന്ധത കാണിക്കുമെന്ന് വിചാരിച്ചു എന്ന് മാത്രം. അവരുടെ രാഷ്ട്രീയ സാഹചര്യംവെച്ച് തീരുമാനങ്ങള്‍ മാറ്റിയെടുക്കാനുളള അവകാശം അവര്‍ക്കുണ്ട്. അതിനെ ചോദ്യംചെയ്യുന്നില്ല. കേരളത്തിലെ പതിനെട്ടോളം സംഘടനകളുടെ നേതാക്കള്‍ ഒരുമിച്ചുകൂടുന്ന നേരത്താണ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പുതന്നത്. പറ്റിച്ചു എന്ന വാക്കൊന്നും രാഷ്ട്രീയത്തിലില്ല. സാഹചര്യം അനുസരിച്ചും സ്വാധീനം അനുസരിച്ചും മാറും. സീറ്റ് കിട്ടാന്‍ പ്രത്യേകം പുറകെ നടന്ന ആളല്ല ഞാന്‍. അവര്‍ ഓഫര്‍ ചെയ്തതാണ്. അവര്‍ക്ക് വാക്കുപാലിക്കാന്‍ കഴിഞ്ഞില്ല': സണ്ണി എം കപിക്കാട് പറഞ്ഞു.

Content Highlights: 'They promised to give me a seat, but Congress did not show political honesty': Sunny M Kapicadu

To advertise here,contact us