'മൊത്തം സ്ത്രീ വിരുദ്ധതയുടെ രൂക്ഷ ഗന്ധമാണ്, ഇനിയാണ് കളി'; ടി കെ ഗോവിന്ദന്‍റെ വിമതനീക്കത്തിനെതിരെ നികേഷ് കുമാർ

ടി കെ ഗോവിന്ദൻ മാസ്റ്റർ ഏരിയ സെക്രട്ടറി ആയിരിക്കുമ്പോൾ അർഹതയുണ്ടായിട്ടു കൂടി ഭാര്യ രമണിയെ എസിയിലെടുത്തിട്ടില്ലത്രേ! ഇങ്ങനെയാണ് കാര്യങ്ങൾ എങ്കിൽ, പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി ആയിരിക്കെ ബൃന്ദ കാരാട്ടിന് പി ബിയിലെത്താനാവില്ലായിരുന്നു

തിരുവനന്തപുരം: കണ്ണൂർ തളിപ്പറമ്പിലെ ഇടത് സ്ഥാനാർത്ഥി പി കെ ശ്യാമളയ്ക്കെതിരായ ടി കെ ഗോവിന്ദന്‍റെ വിമത നീക്കത്തിനെതിരെ എം വി നികേഷ് കുമാർ. നിയമസഭാ തെരഞ്ഞെടുപ്പിൽ വെറുതെ ഒരു പേരിന് മത്സരിക്കാൻ വേണ്ടി ടി കെ ഗോവിന്ദൻ പി കെ ശ്യാമള എന്ന വനിതാ സഖാവിനെ ഒറ്റുകൊടുക്കുകയാണെന്നും അവരെ വളഞ്ഞിട്ടാക്രമിക്കാനുള്ള കരുക്കൾ നീക്കുകയാണെന്നും നികേഷ് കുമാർ വിമർശിച്ചു. ടി കെ ഗോവിന്ദന്‍റെ പ്രതികരണത്തിൽ മുഴുവൻ സ്ത്രീ വിരുദ്ധതയുടെ രൂക്ഷ ഗന്ധമാണെന്നും നികേഷ് കുമാർ പറഞ്ഞു. പേരാവൂരിലെ കെ കെ ശെെലജയുടെ സ്ഥാനാർത്ഥിത്വത്തിനെതിരായ ഗോവിന്ദന്‍റെ വിമർശനം കൂടി ചൂണ്ടിക്കാട്ടിയാണ് നികേഷ് കുമാറിന്‍റെ പ്രതികരണം.

'തളിപ്പറമ്പിൽ ശ്യാമള ടീച്ചറോട് മാത്രമല്ല, പേരാവൂരിൽ മത്സരിക്കുന്ന ശൈലജ ടീച്ചറോടും ടി കെ ഗോവിന്ദൻ മാസ്റ്റർക്ക് തൃപ്തിയില്ല. 72 വയസ്സുള്ള ശൈലജ ടീച്ചറാണോ പേരാവൂർ പിടിക്കാൻ പോകുന്നത് എന്നാണ് ടി കെ ഗോവിന്ദൻ മാസ്റ്റർ ചോദിക്കുന്നത്! മൊത്തം സ്ത്രീ വിരുദ്ധതയുടെ രൂക്ഷ ഗന്ധമാണ്', എന്നായിരുന്നു നികേഷ് കുമാറിന്‍റെ വിമർശനം. ഭർത്താവ്, ഭാര്യ എന്ന നിലയൊക്കെ പരിഗണിച്ചു വേണം സംഘടനാ-പാർലമെന്ററി ഉത്തരവാദിത്തം ഏല്പിക്കേണ്ടത് എന്ന വാദം പൊള്ളയാണെന്നും എംവി നികേഷ് കുമാർ ചൂണ്ടിക്കാട്ടി

'അറുപത്തി അഞ്ച് വർഷമായി പാർട്ടി അംഗമായ ഒരാളാണ് ടി കെ ഗോവിന്ദൻ മാസ്റ്റർ. അദ്ദേഹം പറയുന്നു 'പി കെ ശ്യാമള ടീച്ചർ സ്ഥാനാർഥി ആകാൻ യോഗ്യയാണ്. എന്നാൽ എം വി ഗോവിന്ദൻ മാസ്റ്റർ ഒഴിയുമ്പോൾ തന്നെ വേണമായിരുന്നോ! ഒരു term കഴിഞ്ഞ് പോരായിരുന്നോ'അങ്ങനെയൊരു നിബന്ധന കമ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടോ ? ടി കെ ഗോവിന്ദൻ മാസ്റ്റർ ഏരിയ സെക്രട്ടറി ആയിരിക്കുമ്പോൾ അർഹതയുണ്ടായിട്ടു കൂടി ഭാര്യ രമണിയെ എസിയിലെടുത്തിട്ടില്ലത്രേ! ഇങ്ങനെയാണ് കാര്യങ്ങൾ എങ്കിൽ, പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി ആയിരിക്കെ ബൃന്ദ കാരാട്ടിന് പി ബിയിലെത്താനാവില്ലായിരുന്നു. എ കെ ജി, പി ബിയിൽ പ്രവർത്തിക്കുമ്പോൾ സുശീലാ ഗോപാലന് മത്സരിക്കാനാവില്ലായിരുന്നു . എന്തിന് ടി വി തോമസിനും ഗൗരിയമ്മയ്ക്കും ഒന്നിച്ച് ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലിരിക്കാനാവില്ലായിരുന്നു. എ വി കുഞ്ഞമ്പു, ഇ ബാലാനന്ദൻ, ബി ടി ആർ എന്നിവരൊന്നും അവരുടെ പങ്കാളികളെ രാഷ്ട്രീയത്തിൽ തടഞ്ഞിട്ടില്ല മാഷേ...', നികേഷ് കുമാർ പറഞ്ഞു.

'പി കെ ശ്യാമള എന്ന വനിതാ സഖാവിനെ താങ്കൾ ഒറ്റുകൊടുക്കുകയാണ്. അവരെ വളഞ്ഞിട്ടാക്രമിക്കാനുള്ള കരുക്കൾ നീക്കുകയാണ്. ഒരസംബ്ലി മണ്ഡലത്തിൽ വെറുതെ പേരിന് മത്സരിക്കാൻ വേണ്ടി! അനുഭവങ്ങളാണല്ലോ കമ്യൂണിസ്റ്റുകാരെ കരുത്തരാക്കുന്നത്. ഇനിയാണ് കളി. ആശയക്കുഴപ്പത്തിൽ ആരെങ്കിലും വീണുപോയിട്ടുണ്ടെങ്കിൽ അവർ കൂടി സടകുടഞ്ഞെഴുന്നേൽക്കാൻ നേരമായി. തളിപ്പറമ്പാകെ ഉണർന്നെഴുന്നേൽക്കേണ്ട നേരമായി. പാർട്ടിയെ ഒറ്റുന്നവരും ശത്രുക്കളും ഇനി ഒന്നിച്ചാണ്. എം വി ഗോവിന്ദൻ മാസ്റ്റർക്ക് 2021 ൽ 92,870 വോട്ടുകളാണ് കിട്ടിയത്. 52.14 ശതമാനം. ആ മണ്ഡലത്തിൽ അന്നേ വരെ അത്രയും വോട്ട് മറ്റൊരാൾക്ക് കിട്ടിയിട്ടില്ല. അങ്കം മുറുകുമ്പോൾ വോട്ടെത്ര കൂടും, ഭൂരിപക്ഷം എത്ര കൂട്ടും ?', എന്നും നികേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

Content Highlight : Nikesh Kumar Reacts to Rebel Move by Former CPI(M) Kannur Leader T. K. Govindan. TK Govindan Master is a party member for sixty-five years.

To advertise here,contact us