പാലക്കാട്: നെന്മാറ മണ്ഡലത്തിൽ സിപിഐഎം എംഎൽഎയായ കെ ബാബുവിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് നീക്കം. കോൺഗ്രസ് നേതാക്കൾ ബാബുവുമായി ചർച്ച നടത്തി. എന്നാൽ അദ്ദേഹം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മണ്ഡലത്തിൽ കെ പ്രേമനെ സ്ഥാനാർത്ഥിയാക്കിയതിൽ ബാബു അതൃപ്തിയിലാണ്.
രണ്ട് ടേം പൂർത്തിയായതോടെയാണ് ബാബുവിനെ വീണ്ടും മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിലേക്ക് സിപിഐഎം എത്തിയത്. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ബാബുവിന് ഇളവ് നൽകണം എന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ഇത് പരിഗണിക്കുകയായിരുന്നു. പിന്നാലെയാണ് നെന്മാറ ഏരിയ സെക്രട്ടറി കെ പ്രേമനെ സ്ഥാനാർത്ഥിയായി സിപിഐഎം തെരഞ്ഞെടുത്തത്.
കഴിഞ്ഞ ദിവസം നടന്ന കെ പ്രേമന്റെ പ്രചാരണപരിപാടിയിൽ നിന്ന് ബാബു വിട്ടുനിന്നിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് എ ഗ്രൂപ്പിന്റെ നേതാക്കൾ കെ ബാബുവിനെ ഫോണിൽ വിളിച്ചത്. മത്സരിച്ചാൽ പിന്തുണയ്ക്കാം എന്നായിരുന്നു കോൺഗ്രസ് നേതാക്കൾ വാഗ്ദാനം നൽകിയത്. നേരത്തെ പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെയായിരുന്നു നെന്മാറയിൽ പരിഗണിച്ചിരുന്നത്. എന്നാൽ സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായ നെന്മാറ മണ്ഡലത്തിൽ സ്വതന്ത്ര പരീക്ഷണം വിജയിക്കുമോ എന്നാണ് കോൺഗ്രസ് ഇപ്പോൾ പരിശോധിക്കുന്നത്.
Content Highlights: United Democratic Front plans to field CPI(M) MLA K. Babu as an independent candidate in Nenmara, signalling a new political strategy ahead of the Kerala Assembly elections.