കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രാഥമിക അംഗത്വവും എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവെച്ച് ടോമി ജോസഫ്. തന്നോടൊപ്പമുള്ള വിവിധ നിയോജക മണ്ഡലങ്ങളിലെ അംഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല എന്ന തോന്നലാണ് രാജിവെക്കാന്‍ കാരണമെന്നും ഇത് സ്വന്തമായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് താന്‍. തന്നെ സ്‌നേഹിക്കുന്ന ആരെയും കൂടെ വിളിക്കുന്നില്ലെന്നും ടോമി ജോസഫ് കൂട്ടിച്ചേര്‍ത്തു.
ഈ മുന്നണിയില്‍ മുന്നോട്ട് തുടരാന്‍ താല്‍പര്യം ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ടി എ ഡേവിസും പ്രതികരിച്ചു. സീറ്റ് കച്ചവടം നടത്തി. പിറവം, പെരുമ്പാവൂര്‍ എന്നിവ പേയ്മെന്റ് സീറ്റാണ്. കൂടിയാലോചന ഇല്ലാതെയാണ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. തങ്ങളുടെ പ്രതിഷേധം ജോസ് കെ മാണി അടക്കമുള്ളവരെ അറിയിച്ചിരുന്നു. പക്ഷേ ഇങ്ങനെ പോട്ടെ എന്നായിരുന്നു മറുപടി. ഈ മുന്നണിയില്‍ മുന്നോട്ട് തുടരാന്‍ താല്‍പര്യം ഇല്ല. വിമത പ്രവര്‍ത്തനം നടത്താനില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായി പ്രവര്‍ത്തിക്കും. കേരള കോണ്‍ഗ്രസ് സംസ്‌കാരം ആണ് തങ്ങള്‍ക്ക്. ജോസഫ് തങ്ങളുടെ കുടുംബത്തില്‍ ഉള്ള ആളാണെന്നും ടി എ ഡേവിഡ് കൂട്ടിച്ചേര്‍ത്തു.
പിറവം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുണ്ടായ അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് നേതാക്കളുടെ രാജി. പിറവത്ത് സാബു കെ ജേക്കബും പെരുമ്പാവൂരിൽ ബേസിൽ പോളുമാണ് മത്സരിക്കുന്നത്.
Content Highlights: Tomy Joseph resigns from primary membership of Kerala Congress M