സമ്മർദ്ദ നീക്കം; പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്ന് കെ സുധാകരൻ

അണികളെയും തന്റെ മറ്റ് അനുയായികളെയും ചേര്‍ത്ത് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് സുധാകരന്റെ നീക്കം

കണ്ണൂര്‍: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടുള്ള കടുത്ത അതൃപ്തി നിലനില്‍ക്കേ കണ്ണൂരില്‍ പൊതു യോഗങ്ങളില്‍ പങ്കെടുക്കാതെ കെ സുധാകരന്‍. സീറ്റ് നല്‍കാത്തതിലുള്ള പരിഭവം നിലനില്‍ക്കെയാണ് പൊതുപരിപാടികള്‍ ഒഴിവാക്കി സുധാകരന്‍ വീട്ടില്‍ തുടരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ വച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം മാത്രമെ മറ്റ് പ്രതികരണങ്ങള്‍ നടത്തുകയുള്ളൂ എന്ന് കെ സുധാകരന്റെ തീരുമാനം. അണികളെയും തന്റെ മറ്റ് അനുയായികളെയും ചേര്‍ത്ത് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കാനാണ് സുധാകരന്റെ നീക്കം. ഏത് ഫോര്‍മുല വച്ചാലും നിലപാടില്‍ നിന്ന് വ്യതിചലിക്കില്ലെന്ന തീരുമാനത്തിലാണ് സുധാകരന്‍.

കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ കണ്ണൂരുമായി തനിക്കുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് സുധാകരന്‍ വിശദീകരിച്ചിരുന്നു. ഇത് കൂടാതെ മറ്റ് പ്രതികരണങ്ങളൊന്നും നടത്താന്‍ സുധാകരന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കണ്ണൂരില്‍ സുധാകരന് കൂടി താല്‍പര്യമുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. പക്ഷെ ഈ ഓഫര്‍ സ്വീകരിക്കാൻ സുധാകരന്‍ തയ്യാറായല്ലെന്നാണ് വിവരം. കണ്ണൂരില്‍ തന്നെ മത്സരിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് സുധാകരന്‍.

അതേസമയം കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സ്‌ക്രീനിങ് യോഗത്തില്‍ 20 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായതായാണ് പുറത്തുവരുന്ന സൂചന. ഇതോടെ 50തിലധികം സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പേര് വ്യക്തമാവുകയാണ്.

കെ സുധാകരന്റെ അതൃപ്തിയും ഇന്നലെ നടന്ന കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ചയായിട്ടുണ്ട്. സുധാകരനെ അനുനയിപ്പിച്ച് ചേര്‍ത്ത് നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും വ്യക്തത വരുത്തുന്നതിനുമായി അടുത്ത കോര്‍ കമ്മിറ്റി ചൊവ്വാഴ്ച്ച നടത്താന്‍ തീരുമാനമായിട്ടുണ്ട്.

Content Highlight; K Sudhakaran did not attend public meetings in Kannur as his deep dissatisfaction with the Congress high command persisted.

To advertise here,contact us