'പ്രതി പട്ടികയിൽ ഉള്ള ആളെ സംരക്ഷിക്കാനാണോ ഞങ്ങളെ ആശ്വസിപ്പിച്ചത്'; പ്രിയങ്കയ്‌ക്കെതിരെ എൻ എം വിജയന്റെ കുടുംബം

'ഐസി ബാലകൃഷ്ണനെ സംരക്ഷിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?'

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ ഐ സി ബാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം രംഗത്ത്. പ്രിയങ്ക ഗാന്ധി എംപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടുകൊണ്ടാണ് കുടുംബം രംഗത്തെത്തിയത്. കുറ്റാരോപിതരെ മാറ്റിനിര്‍ത്തുമെന്ന് പ്രിയങ്ക ഗാന്ധി വാക്ക് നല്‍കിയിരുന്നു. അത് നാടകം മാത്രമായിരുന്നു എന്ന് സംശയിക്കുന്നുവെന്ന് കുറിപ്പില്‍ പറയുന്നു.

പ്രതി പട്ടികയില്‍ ഉള്ള ആളെ സംരക്ഷിക്കാനാണോ പ്രിയങ്കാ ഗാന്ധി തങ്ങളെ ആശ്വസിപ്പിച്ചതെന്നും കുറ്റാരോപിതര്‍ക്ക് അധികാരം നല്‍കുന്നതാണോ നീതിയെന്നും കുടുംബം ചോദിക്കുന്നു. പ്രിയങ്ക ഗാന്ധിയുടെ വാഗ്ദാനങ്ങള്‍ പിആര്‍ സ്റ്റണ്ട് മാത്രമാണോ?. ഐസി ബാലകൃഷ്ണനെ സംരക്ഷിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?. കുടുംബത്തിന്റെ കണ്ണീരിനെ ചവിട്ടി മെതിക്കുന്ന ഈ നീക്കം മാപ്പില്ലാത്ത ചതിയാണെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം

പ്രിയങ്കാ ഗാന്ധിജി… അന്ന് നിങ്ങള്‍ നല്‍കിയ വാക്കിന് ഇത്രയും വിലയാണോ ഉണ്ടായിരുന്നത്?അച്ഛനെ നഷ്ടപ്പെട്ട മകളുടെ വേദനയറിയുന്ന ആളാണ് നിങ്ങളെന്ന് വിശ്വസിച്ചാണ്, ആ അടച്ചിട്ട മുറിയില്‍ വെച്ച് നിങ്ങളുടെ മുന്നില്‍ ഞങ്ങളുടെ കുടുംബം കണ്ണിരോടെ പരാതി പറഞ്ഞത്.അന്ന് കൈകള്‍ ചേര്‍ത്തുപിടിച്ച് നിങ്ങള്‍ നല്‍കിയ ഒരു വാക്ക് ഉണ്ടായിരുന്നു, 'നീതി ഉറപ്പാക്കും, എന്റെ അച്ഛന്റെയും അനിയന്റെയും മരണത്തിന് കാരണക്കാരായവരെ മാറ്റിനിര്‍ത്തും' എന്ന്. ആ വാക്ക് വെറുമൊരു നാടകം മാത്രമായിരുന്നോ എന്ന് ഇന്ന് ഞങ്ങള്‍ സംശയിക്കുന്നു.മരിക്കുന്ന നിമിഷം പോലും തന്റെ പ്രസ്ഥാനത്തിന് പോറലേല്‍ക്കരുത് എന്ന് ആഗ്രഹിച്ച മനുഷ്യനായിരുന്നു എന്റെ അച്ഛന്‍, വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന്‍.

പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണെങ്കില്‍ എന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവിടരുത്' എന്ന് വിറയ്ക്കുന്ന കൈകളാല്‍ അദ്ദേഹം എഴുതിവെച്ചത് ഈ പാര്‍ട്ടിയെ അത്രമേല്‍ സ്‌നേഹിച്ചതുകൊണ്ടാണ്. പക്ഷേ, ഇന്ന് ആ സ്‌നേഹത്തെ നിങ്ങള്‍ കൊടുംചതിയിലൂടെയാണ് നേരിടുന്നത്. അച്ഛന്റെ മരണത്തിന് കാരണക്കാരനായി പോലീസ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഐ സി ബാലകൃഷ്ണനെ വീണ്ടും സ്ഥാനാര്‍ത്ഥിയായി വാഴിക്കാന്‍ നിങ്ങള്‍ തയ്യാറെടുക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ തകരുന്നത് ഞങ്ങളുടെ അവസാന പ്രതീക്ഷയാണ്.

ഞാന്‍ ചോദിക്കുന്നു:പ്രതിപ്പട്ടികയിലുള്ള ഒരാളെ സംരക്ഷിക്കാനാണോ നിങ്ങള്‍ വയനാട്ടില്‍ വന്ന് ഞങ്ങളെ ആശ്വസിപ്പിച്ചത്? പാര്‍ട്ടിക്കുവേണ്ടി ജീവിതം ഹോമിച്ച ഒരു മനുഷ്യന്റെ ജീവനേക്കാള്‍ വിലയുണ്ടോ ഐ സി ബാലകൃഷ്ണന്റെ പണത്തിന് ?കുറ്റാരോപിതര്‍ക്ക് വീണ്ടും അധികാരം നല്‍കുന്നതാണോ നിങ്ങള്‍ പറയുന്ന 'നീതി'?അന്ന് നല്‍കിയ ആ വാഗ്ദാനങ്ങള്‍ വെറും ജഞ സ്റ്റണ്ട് മാത്രമായിരുന്നോ പ്രിയങ്കാ ജി? ആത്മഹത്യാക്കുറിപ്പില്‍ പേരെടുത്തു പറഞ്ഞിട്ടും, പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടും ഐ.സി. ബാലകൃഷ്ണനെ സംരക്ഷിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?അച്ഛന്റെ ഓര്‍മ്മകളെയും ഞങ്ങളുടെ കണ്ണീരിനെയും ചവിട്ടിമെതിക്കുന്ന ഈ നീക്കം മാപ്പില്ലാത്ത ചതിയാണ്. കൊലപാതകികളെക്കാള്‍ ക്രൂരരാണ് ചതിക്കുന്നവര്‍.

Content Highlights: The family of NM Vijayan has come out against the nomination of IC Balakrishnan

To advertise here,contact us