മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം,മൊബൈൽ ഫോണിന്റെ പാസ്‌വേർഡ്‌ നൽകണമെന്ന ഉത്തരവിന് സ്റ്റേ

തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടേതായിരുന്നു ഉത്തരവ്

തിരുവല്ല: മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം. മൊബൈല്‍ ഫോണിന്റെ പാസ്വേര്‍ഡ് നല്‍കണമെന്ന ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടേതായിരുന്നു ഉത്തരവ്.

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, സാമ്പത്തികമായി ചൂഷണം ചെയ്തു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് എംഎല്‍എയ്‌ക്കെതിരെ മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരി നല്‍കിയിരുന്നത്.

ആദ്യകൂടിക്കാഴ്ചയില്‍ രാഹുല്‍ ഹോട്ടല്‍മുറിയില്‍ വെച്ച് പീഡിപ്പിച്ചു. മുഖത്തടിച്ചെന്നും ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, ഗര്‍ഭം ധരിച്ചപ്പോള്‍ മറ്റൊരാളുടെ ഗര്‍ഭമാണെന്ന് പറഞ്ഞ് പുച്ഛിച്ചെന്നും പരാതിയിലുണ്ടായിരുന്നു. പിന്നീട് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതായും പരാതി നല്‍കിയാല്‍ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. വലിയരീതിയില്‍ സാമ്പത്തികമായി ചൂഷണം ചെയ്തെന്നും വിലകൂടിയ ചെരിപ്പും വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വാങ്ങിപ്പിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു.

അതേസമയം, രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വിളിച്ചത് സ്വാധീനിക്കാൻ വേണ്ടിയെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയെ ഫോണിൽ വിളിച്ചത് സ്വാധീനിക്കാനും തുടർനടപടികളിൽ നിന്ന് പിന്തിരിപ്പിക്കാനുമാണെന്ന് അന്വേഷണ സംഘം പറഞ്ഞു. രാഹുൽ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന ഹർജിയിൽ കോടതി വാദം കേൾക്കുമ്പോഴാണ് അന്വേഷണ സംഘം ഇത്തരത്തിൽ അറിയിച്ചത്.

അറിയാതെയാണ് കോൾ പോയതെന്ന രാഹുലിൻ്റെ വാദം തെറ്റാണെന്നും അന്വേഷണ സംഘം പറഞ്ഞു. റീസെന്റ് കോൾ ഹിസ്റ്ററിയിൽ നമ്പറുണ്ടെങ്കിൽ മാത്രമേ അറിയാതെ കോൾ പോകുകയുള്ളൂ. രഹസ്യ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാഹുൽ പരാതിക്കാരിയെ വിളിച്ചതെന്നും അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു. കേസിൽ കോടതി വെള്ളിയാഴ്ച കൂടുതൽ വാദം കേൾക്കും.

Content Highlights: court order in third case against rahul mamkootathil mla

To advertise here,contact us