ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മരണം: കൊലപാതകമെന്ന് പിതാവ്; അസ്വാഭാവിക മരണത്തിന് കേസെടുത്തു

മകന്‍ ജീവനൊടുക്കില്ലെന്ന് അഭിഗീതിൻ്റെ പിതാവ്

ചെന്നിത്തല: ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കുട്ടിയുടെ പിതാവ്. മകന്‍ ഒരിക്കലും ജീവനൊടുക്കില്ലെന്നും കൊലപാതകമാണെന്നുമാണ് പിതാവ് ആരോപിക്കുന്നത്. സംഭവത്തില്‍ മാന്നാര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഭിഗീതിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് മാസത്തിനിടെ സ്കൂൾ ഹോസ്റ്റലിൽ നടക്കുന്ന രണ്ടാമത്തെ മരണമാണ് അഭിഗീതിൻ്റേത്.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. 'ഞാന്‍ എന്റെ ജീവിതത്തെ വെറുക്കുന്നു അമ്മൂ' എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന കുറിപ്പാണ് ലഭിച്ചത്. കുട്ടി ആത്മഹത്യ ചെയ്തതിന്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. വ്യക്തിപരമായ കാരണങ്ങളായിരിക്കുമോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ചൊവ്വാഴ്ച രാവിലെ കുട്ടി സ്‌കൂളില്‍ വന്നിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കാണാതായി. പിന്നാലെ നടത്തിയ തെരച്ചിലിലാണ് ശുചമുറിക്കടുത്ത് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

എട്ട് മാസങ്ങള്‍ക്ക് മുന്‍പ് ഇതേ സ്‌കൂളിന്റെ ഹോസ്റ്റലില്‍ ഒരു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയിരുന്നു. ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി എസ് നേഹയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിലായിരുന്നു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് മറ്റൊരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കിയത്.

Content Highlights: Navodaya School student death police registered, Chennithala Navodaya School student found dead, police case filed student suicide in Kerala

To advertise here,contact us