സി സി മുകുന്ദന്‍ നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കും; സിപിഐയില്‍ നിന്ന് രാജിവെച്ചു

ഗീതാ ഗോപിക്കെതിരെ വീണ്ടും ആരോപണം ഉന്നയിച്ചു

തൃശ്ശൂര്‍: നാട്ടികയിലെ എംഎല്‍എ സി സി മുകുന്ദൻ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാട്ടികയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഗീതാ ഗോപിക്കെതിരെ സി സി മുകുന്ദന്‍ വീണ്ടും ആരോപണം ഉന്നയിച്ചു. മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയത് നാട്ടികയിൽ നിന്ന് പണം പിരിച്ചാണെന്നും പണം തിരികെ കൊടുത്തില്ലയെന്നും ആരോപണം ഉന്നയിച്ചത്. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചുവെന്നും ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ലയെന്നും അദ്ദേഹം പറഞ്ഞു.

നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്നാണ് സി സി മുകുന്ദന്‍ ആരോപിച്ചതിന് പിന്നാലെ സിപിഐയില്‍ വിമർശനം ഉയർന്നിരുന്നു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കിലും മത്സരിക്കുമെന്ന് സി സി മുകുന്ദന്‍ വെല്ലുവിളിച്ചിരുന്നു.

2021ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐ നേതാവായ സി സി മുകുന്ദന്‍ 28,431 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ അഡ്വ. സുനില്‍ ലാലൂരിനെയാണ് പരാജയപ്പെടുത്തിയത്. 2016ല്‍ ഇപ്പോള്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച ഗീതാ ഗോപിയാണ് മത്സരിച്ചത്. അന്ന് 26,777 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ 4706 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ എല്‍ഡിഎഫിന് നേടാനായുള്ളൂ എന്നതിലാണ് യുഡിഎഫ് ഇത്തവണ പ്രതീക്ഷ അര്‍പ്പിക്കുന്നത്. അതിനിടയിലാണ് സി സി മുകുന്ദന് സീറ്റ് നിഷേധിച്ചിരിക്കുന്നത്.

Content Highlight : Nattika MLA CC Mukundan has resigned from the CPI constituency committee. He will contest as an independent in Nattika.

To advertise here,contact us