തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മേനോന്റെ ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍. പരിശുദ്ധമായ പ്രണയത്തെ മലീമസമാക്കുന്ന ഇടത്-വലത് കോഴി മത്സരമാണ് ഭണപക്ഷത്തും പ്രതിപക്ഷത്തും ഗണേഷ് കുമാറും രാഹുല്‍ മാങ്കൂട്ടത്തിലും ചേര്‍ന്ന് നടത്തുന്നതെന്ന് ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
മന്ത്രിക്കസേരകളിലും നിയമസഭയിലും ഇരിക്കേണ്ടത് മാന്യന്മാരായ മനുഷ്യരാണ്. അല്ലാതെ കോഴിയും താറാവുമൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി 'മറ്റേ മോനെ' എന്ന് വിളിച്ചതിന്റെ അര്‍ത്ഥം ഇപ്പോഴാണ് വ്യക്തമായതെന്നും ഗോപാലകൃഷ്ണന്‍ പരിഹസിച്ചു.
ഈ തരികിട പ്രണയമൊക്കെ സിനിമയില്‍ പറ്റും, മന്ത്രിക്കസേരക്ക് പറ്റില്ല. ഇടത് മുന്നണി ഭരിക്കുമ്പോള്‍ മന്ത്രിമാരുടെ ഭാര്യക്കുപോലും രക്ഷയില്ല എന്ന അവസ്ഥയാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്വന്തം ഭാര്യയെ വട്ടായി ചിത്രീകരിച്ച് അപമാനിക്കുന്ന മന്ത്രിയെ കേരളത്തിലെ സ്ത്രീകള്‍ ചീഞ്ഞ മുട്ട കൊണ്ട് അഭിഷേകം നടത്തി വേണം പ്രതികരിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും അത് ചിത്രീകരിക്കാൻ ശ്രമിച്ച തന്നെ മന്ത്രിയുടെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ ഡ്രൈവർ മർദിച്ചുവെന്നുമായിരുന്നു ബിന്ദു മേനോന്റെ ആരോപണം. സംഭവ സമയം പൊലീസിനെ വിളിച്ചെങ്കിലും ഇടപെട്ടില്ലെന്നും മാനസികമായി വർഷങ്ങളായി താൻ പീഡനം നേരിടുകയാണെന്നും ബിന്ദു മേനോൻ ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങളെ തള്ളിയ ഗണേഷ് കുമാർ തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാണെന്ന് പറഞ്ഞിരുന്നു.
Content Highlights: b gopalakrishnan against kb ganesh kumar