തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ മാലിന്യനീക്കത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാർക്കെതിരെ നടപടി. അഞ്ച് ജീവനക്കാർക്ക് എതിരെയാണ് നഗരസഭ നടപടിയെടുത്തത്. ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗത്തിലുള്ളവരെ സ്ഥലം മാറ്റി. ആറ്റുകാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ചുമതലയുള്ള ജീവനക്കാരായിരുന്നു ഇവർ. മാലിന്യം നീക്കം ചെയ്യേണ്ട ചുമതല ഇവർക്കായിരുന്നു. മാലിന്യനീക്കത്തെച്ചൊല്ലി വിവാദം ഉയർന്നതിന് പിന്നാലെയാണ് നടപടി.
തിരുവനന്തപുരം കോര്‍പ്പറേഷനിൽ ആറ്റുകാൽ പൊങ്കാലക്കുശേഷം മാലിന്യം മുഴുവൻ നീക്കിയില്ലെന്നു മന്ത്രി വി ശിവൻകുട്ടിയും സിപിഐഎമ്മും ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച പരിശോധന നടത്തി റിപ്പോര്‍ട്ട് നൽകാൻ ശിവൻകുട്ടി ഇന്നലെ ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിരുന്നു.
വീഴ്ചകൾ അനുവദിക്കില്ല. പൊങ്കാല കഴിഞ്ഞാൽ ഇത്തരം വിവാദങ്ങൾ ഒരിക്കലും ഉണ്ടാകാറില്ല. എല്ലാവരും ചേർന്ന് നഗരം ക്ലീൻ ആക്കുന്ന സമീപനമാണ് ഉണ്ടാകാറുള്ളത്. പിശകുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ കോർപ്പറേഷൻ ഇടപെട്ട് പരിഹാരം കാണണമെന്നുമായിരുന്നു ഇന്നലെ മന്ത്രി പറഞ്ഞത്. പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണത്തിന്റെ ചുമതല കോർപ്പറേഷനാണ്. പൊങ്കാല കഴിഞ്ഞ നാലുദിവസമായിട്ടും മാലിന്യങ്ങൾ നീക്കിയില്ലെന്നാണ് പരാതിയുയർന്നത്.
നഗരത്തിലെ മാലിന്യ നീക്കം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റുകാൽ കൗൺസിലർ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നും മാലിന്യം നീക്കിയില്ലെങ്കിൽ ഡിവൈഎഫ്ഐ ഇറങ്ങി വൃത്തിയാക്കുമെന്നാണ് വെല്ലുവിളി. മാലിന്യം നീക്കാൻ സിപിഐഎം നേരിട്ടിറങ്ങുമെന്ന് ആക്റ്റിംഗ് ജില്ലാ സെക്രട്ടറി എ എ റഹീമും പറഞ്ഞിരുന്നു. എന്നാൽ സിപിഐഎം രാഷ്ട്രീയം കളിക്കുന്നുവെന്നാണ് കോർപ്പറേഷന്‍റെ ആരോപണം.
Content Highlight : Disciplinary action has been initiated against employees of the Thiruvananthapuram Corporation over the Attukal Pongala waste removal controversy