കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ പോളിടെക്നിക് വിദ്യാർത്ഥി ഹരികൃഷ്ണന്റെ മരണം സ്ഥിരീകരിച്ചു. കുന്നത്തൂർ ഐവർകാല സ്വദേശിയാണ് ഹരികൃഷ്ണൻ (18). തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം. ഹരികൃഷ്ണന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
പത്തനംതിട്ട അടൂർ മണക്കാല പോളിടെക്നിക് കോളേജിലെ ഒന്നാംവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിയായിരുന്നു ഹരികൃഷ്ണൻ. കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടയിൽ ക്രൂരമർദ്ദനത്തിനിരയായാണ് വിദ്യാർത്ഥി മരിച്ചത്. മർദ്ദനത്തിൽ ഹരികൃഷ്ണൻ്റെ സഹോദരൻ ജയകൃഷ്ണനും പരിക്കേറ്റിരുന്നു.
മാർച്ച് ഒന്നിനായിരുന്നു ഹരികൃഷ്ണന് ക്രൂരമായി മർദ്ദനമേറ്റത്. മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണൻ. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘമാണ് ആക്രമിച്ചത്. ഹരികൃഷ്ണനെ ഇവർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരുത്തടി സ്വദേശി സുനില്‍കുമാര്‍, രതീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾ ഒളിവിലാണ്.
Content Highlights: The death of Harikrishnan, a polytechnic student who was seriously injured in the clash during the Shaktikulangara Marutthadi temple festival, has been confirmed