ആറാം ദിവസവും കാണാമറയത്ത്; മുള്ളൻപന്നിയെ തല്ലിക്കൊന്ന വെള്ളനാട് ശശിയെ പിടികൂടാനാകാതെ വനംവകുപ്പ്

പഞ്ചായത്തിലെ ചില പരിപാടികളിൽ കഴിഞ്ഞദിവസം വെള്ളനാട് ശശി പങ്കെടുത്തതായാണ് നാട്ടുകാർ പറയുന്നത്

തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശിയെ പിടികൂടാനാകാതെ വനംവകുപ്പ്. ആറാം ദിവസമായിട്ടും വെള്ളനാട് ശശിയെ വനംവകുപ്പിന് പിടികൂടാനായിട്ടില്ല. ഇയാൾ ഒളിവിലാണ് എന്നാണ് വനംവകുപ്പ് പറയുന്നത്.

എന്നാൽ പഞ്ചായത്തിലെ ചില പരിപാടികളിൽ കഴിഞ്ഞദിവസം വെള്ളനാട് ശശി പങ്കെടുത്തതായാണ് നാട്ടുകാർ പറയുന്നത്. നിയമോപദേശം തേടാനായി വക്കീലിനെ കണ്ടതായും വിവരമുണ്ട്. തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നുമാണ് വനംവകുപ്പ് പറയുന്നത്.

ഫെബ്രുവരി 28നാണ് വെള്ളനാട് ശശി മുള്ളൻപന്നിയെ തല്ലിക്കൊന്നത്. വെള്ളനാട് പഞ്ചായത്തിൽ ഒരു വീട്ടിൽ മുള്ളൻപന്നി എത്തിയപ്പോഴാണ് വെള്ളനാട് ശശി അതിനെ തല്ലിക്കൊന്നത്. വനംവകുപ്പിനെ വെല്ലുവിളിച്ചിട്ടായിരുന്നു മുള്ളന്‍ പന്നിയെ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് തലയ്ക്കടിച്ചുകൊന്നത്. എന്നാല്‍ മുള്ളന്‍പന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോ എന്ന് നോക്കിയതാണെന്നുമായിരുന്നു വെള്ളനാട് ശശി റിപ്പോര്‍ട്ടറിനോട് പറഞ്ഞത്.

വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന സംരക്ഷിത ജീവിയാണ് മുള്ളന്‍ പന്നി. ഏഴ് വര്‍ഷം വരെ തടവും കുറഞ്ഞത് 25,000 പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പരുത്തിപ്പള്ളി വനം വകുപ്പ് ആര്‍ ആര്‍ ടി റോഷ്നിയുടെ നേതൃത്വത്തില്‍ ചത്ത മുള്ളന്‍ പന്നിയെ വനംവകുപ്പ് വാഹനത്തിലേക്ക് മാറ്റിയിരുന്നു.

മുള്ളന്‍പന്നി ചത്തത് തലയ്‌ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തലച്ചോറിനും ക്ഷതമേറ്റിരുന്നു. തല പൊട്ടിപിളര്‍ന്ന അവസ്ഥയിലായിരുന്നെന്നും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുള്ള അടിയിലാണ് തല പൊട്ടിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: vellanad sasi hiding for six days after he killed a Hedgehog. Forest Department says he is hiding

To advertise here,contact us