തിരുവനന്തപുരം: കാന്തപുരം സമസ്ത വിഭാഗത്തെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി സിപിഐഎം. കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായ മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനം. കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയിലാണ് യുനാനി മെഡിക്കല്‍ കോളേജ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മെഡിക്കല്‍ കോളേജിന്റെ എയ്ഡഡ് പദവി സംബന്ധിച്ച തീരുമാനമുണ്ടായത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമാണിതെന്ന നിലയില്‍ അഭിപ്രായം ഉയര്‍ന്നു. സ്വാശ്രയ കോളേജിന് എയ്ഡഡ് പദവി നല്‍കുന്നതോടെ അധ്യാപകരുടെയും ജീവനക്കാരുടേയും ശമ്പളം അടക്കമുള്ള സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ വഹിക്കേണ്ടി വരും.
മർക്കസ് നോളജ് സിറ്റിയോട് ചേർന്നാണ് മർക്കസ് യുനാനി മെഡി. കോളജ് പ്രവർത്തിക്കുന്നത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള കോളേജിന് എയ്ഡഡ് പദവി നൽകണമെന്ന് തുടർച്ചയായി ഉന്നയിക്കുന്ന ആവശ്യമാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വിവിധ രാഷ്ട്രീയ കാരണങ്ങളാൽ എൽഡിഎഫിൽ നിന്നും കാന്തപുരം വിഭാഗം അകലം പാലിച്ചിരുന്നു. ഇടതുപക്ഷത്തിന് ജില്ലയിൽ നേരിട്ട തിരിച്ചടിക്ക് ആക്കം കൂട്ടിയത് കാന്തപുരത്തിന്റെ ഇതേ നിലപാട് മൂലമാണെന്നാണ് വിലയിരുത്തൽ. ഈ അകൽച്ച തുടർന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി കനത്തതാകും എന്ന് ഇടതു കേന്ദ്രങ്ങൾ കണക്കുകൂട്ടി. ഇതോടെയാണ് എപി സമസ്ത വിഭാഗത്തെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾക്ക് ആക്കം കൂടിയത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളില്‍ കൂടി താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിക്കുന്നത് അടക്കമുള്ള തീരുമാനങ്ങളും മന്ത്രിസഭായോഗത്തിലെടുത്തു. കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ച് മുഖേന നിയമനം നടത്തുന്നതിനാണ് ഗ്രാമാപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കിയത്.
Content Highlights: markaz unani medical college get aided status