ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചത് എങ്ങനെ? പി കെ ശ്യാമള മത്സരിക്കുന്നതിനോടുള്ള വിമര്‍ശനം അനാവശ്യം: എം വി ഗോവിന്ദൻ

കൂടുതല്‍ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സിപിഐഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു

തിരുവനന്തപുരം: പി കെ ശ്യാമളയെ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിലെ വിവാദം അനാവശ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിവാഹത്തിന് മുന്‍പ് തന്നെ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണെന്നും ഭാര്യാപദം ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെയെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനരാലോചനയുടെ ആവശ്യമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് എം വി ഗോവിന്ദന്‍ ഇക്കാര്യം സൂചിപ്പിച്ചത്. പി കെ ശ്യാമള മത്സരിക്കുന്നതിനെതിരായ സോഷ്യല്‍ മീഡിയ പ്രചരണം സംസ്ഥാന സമിതി അംഗങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് എം വി ഗോവിന്ദന്‍ മറുപടി നല്‍കിയത്. വിവാഹം കഴിക്കുമ്പോള്‍ പി കെ ശ്യാമള ഡിവൈഎഫ്‌ഐ ഭാരവാഹിയായിരുന്നുവെന്ന കാര്യവും എം വി ഗോവിന്ദന്‍ ഓര്‍മ്മിപ്പിച്ചു.

കൂടുതല്‍ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സിപിഐഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സിപിഐഎം മത്സരിക്കുന്ന 86 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് തീരുമാനിക്കാനായിട്ടില്ല. ചില സീറ്റുകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. മണലൂരില്‍ സി രവീന്ദ്രനാഥ് മത്സരത്തിന് എത്തിയപ്പോള്‍ മുരളി പെരുനെല്ലിക്ക് സീറ്റ് നഷ്ടപ്പെട്ടു. നെന്മാറ എംഎല്‍എ കെ ബാബുവിനും സീറ്റില്ല, കെ പ്രേമനാണ് പകരക്കാരന്‍. ആലത്തൂരില്‍ നിന്ന് കെഡി പ്രസന്നനെ ഒഴിവാക്കി ടിഎം ശശിയെ മത്സരിപ്പിക്കും.

എ സി മൊയ്തീന്‍ കുന്നംകുളത്ത് തുടരും. ത്യപ്പൂണിത്തുറയില്‍ കെ എന്‍ ഉണ്ണിക്യഷ്ണന്‍ തന്നെയാണ് മത്സരിക്കുക. അരൂരിലേക്ക് പരിഗണിച്ച ആലപ്പുഴ ജില്ല സെക്രട്ടറി ആര്‍ നാസറിന് സീറ്റ് നല്‍കിയില്ല. സിറ്റിംഗ് എംഎല്‍എ ദലീമ ജോജോ തന്നെ അവിടെ തുടരും. കായംകുളത്ത് യു പ്രതിഭക്കും മാറ്റമില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മതി എന്ന് തീരുമാനിച്ചതിനാല്‍ ഞായറാഴ്ച ചേരാനിരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് മാറ്റിയിട്ടുണ്ട്.

Content Highlights: Criticism of p k shyamala contesting is unnecessary Said MV Govindan

To advertise here,contact us