ഷിബു ബേബി ജോണിന്റെ രാജി ഭീഷണി; ഒടുവില്‍ സമവായം; വിഷ്ണു മോഹന്‍ ഇരവിപുരത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥി

ഷിബു ബേബി ജോണിന്റെ കടുംപിടുത്തത്തിന് വഴങ്ങിയാണ് വിഷ്ണു മോഹനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്

കൊല്ലം: ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹന്‍ ഇരവിപുരത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥി. ഷിബു ബേബി ജോണിന്റെ കടുംപിടുത്തത്തിന് വഴങ്ങിയാണ് വിഷ്ണു മോഹനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. വിഷ്ണുവിനെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ഷിബു ബേബി ജോണ്‍ ഭീഷണി മുഴക്കിയിരുന്നു.

നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുക എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ എന്നും ഏത് പാര്‍ട്ടിയിലും ഉണ്ടാകുന്ന തര്‍ക്കങ്ങളേ ഉണ്ടായിട്ടുള്ളൂ എന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. നിലനില്‍പ്പിന്റെ പോരാട്ടമാണ്. അത് തിരിച്ചറിഞ്ഞു കൊണ്ടാണ് ചര്‍ച്ച ചെയ്തത്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ചില പേരുകള്‍ നിര്‍ദേശിക്കപ്പെട്ടു. യുഡിഎഫ് മുന്നണിയുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

ഇരവിപുരത്ത് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഷിബു ബേബി ജോണ്‍ പക്ഷം നിലയുറയ്ക്കുകയായിരുന്നു. കാര്‍ത്തിക്കിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ആര്‍എസ്പിയില്‍ നിന്ന് രാജിവെയ്ക്കുമെന്ന് ഷിബു ബേബി ജോണ്‍ നിലപാട് അറിയിച്ചു. ഇതിന് പിന്നാലെയാണ് വിഷ്ണു മോഹനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.

Content Highlights- Vishnu Mohan may contest as rsp candidate in iravipuram

To advertise here,contact us