'ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ CPIM ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭീഷണി പ്രസംഗവുമായി കുമളി ഏരിയാ സെക്രട്ടറി

വായില്‍ കോലിട്ട് ഇളക്കിയാല്‍ നെഞ്ചത്ത് പൊങ്കാലയിടുമെന്നും സിപിഐഎം ഏരിയ സെക്രട്ടറി

ഇടുക്കി: ഭീഷണി പ്രസംഗവുമായി സിപിഐഎം കുമളി ഏരിയാ സെക്രട്ടറി എസ് സാബു. ചെത്തി മിനുക്കിയ വാരിക്കുന്തങ്ങള്‍ സിപിഐഎമ്മിന്റെ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാന്‍ ഇറങ്ങിയാല്‍ തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് വേണം ഇറങ്ങാൻ എന്നുമായിരുന്നു എസ് സാബുവിന്റെ ഭീഷണി. വായില്‍ കോലിട്ട് ഇളക്കിയാല്‍ നെഞ്ചത്ത് പൊങ്കാലയിടുമെന്നും സാബു പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിനെ അനുകൂലിച്ച് കുമളിയില്‍ നടത്തിയ പരിപാടിയിലായിരുന്നു പ്രസംഗം.

സിപിഐഎമ്മിന്റെ ചൂടെന്താണ് എന്നത് കേരളത്തിലെ ആളുകൾ മാധ്യമങ്ങള്‍ വഴി കണ്ടതാണ്. ഈ രാഷ്ട്രീയ പാര്‍ട്ടിയുടെ കരുത്തെന്താണെന്ന് കേരളത്തിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിഞ്ഞതാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തില്‍ സമാധാനപരമായി പ്രവര്‍ത്തനം നടത്തി വരികയാണ് സിപിഐഎം. ഇതൊരു സൂചനാ സമരമാണ്. ഷരിക്കുമുള്ള സമരം നടത്തിയാല്‍ അത് താങ്ങാന്‍ കേരളത്തിലെ കോണ്‍ഗ്രസിനോ യൂത്ത് കോണ്‍ഗ്രസിനോ കഴിയില്ലെന്നും എസ് സാബു പറഞ്ഞു.

അതേസമയം ഇന്ന് രാവിലെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ എസ് യു നേതാവിൻ്റെ വീടിന് നേരെ ബോംബേറുണ്ടായി. കെഎസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വടകരയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സിപിഐഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണമായി കോൺഗ്രസ് രംഗത്തെത്തി.

Content Highlight; CPIM area secretary makes threatening speech

To advertise here,contact us