കാഞ്ഞിരപ്പള്ളി പിടിക്കാൻ മറിയ ഉമ്മൻ? മത്സരിക്കണമെന്ന് ഒരുവിഭാഗം, ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രതികരണം

മറിയ ഉമ്മനെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഫോണിൽ വിളിച്ചു

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽനിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. മറിയ ഉമ്മനുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തിയതായാണ് വിവരം. മറിയ ഉമ്മനെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഫോണിൽ വിളിച്ച് ഇക്കാര്യം സംസാരിച്ചതായാണ് വിവരം.

നിലവിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ സിറ്റിഗ് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ മറിയ ഉമ്മനെ ഇറക്കി തിരിച്ചു പിടിക്കാമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹവും അടുപ്പവും അതിന് ഗുണം ചെയ്യുമെന്നാണ് നിഗമനം. എൻഡിഎ സ്ഥാനാർത്ഥിയായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ കൂടി മത്സരത്തിനിറങ്ങിയാൽ മണ്ഡലത്തിൽ മത്സരം കടുക്കും. 2011 മുതൽ തുടർച്ചയായി കേരള കോൺഗ്രസ് എമ്മിന്റെ പ്രൊഫ എൻ ജയരാജാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എംഎൽഎ.

അതേസമയം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ മറിയ ഉമ്മൻ പ്രതികരിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് മറിയ ഉമ്മൻ റിപ്പോർട്ടറിനോട് പറഞ്ഞു. മതമേലധ്യക്ഷന്മാരെ കണ്ടതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും മറിയ ഉമ്മൻ റിപ്പോർട്ടർ ടിവിയുടെ പോഡ്കാസ്റ്റിൽ പറഞ്ഞു. 'പല സ്ഥലങ്ങളിൽ ചെല്ലുമ്പോഴും പലരും നമ്മളോട് കൂടുതൽ സജിവമാകണമെന്നും മുമ്പോട്ട് വരണമെന്നുമെല്ലാം പറയാറുണ്ട്. അത് അപ്പയോടുള്ള സ്‌നേഹംകൊണ്ടാണെന്ന് തിരിച്ചറിയുകയും അത് വളരെ സ്‌നേഹത്തോട സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ നിലവിലെ സാഹചര്യത്തിൽ എന്റെ കരിയറും മുന്നിലുള്ള സാമുഹ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് പദ്ധതി. അങ്ങനെ ഒരു ആവശ്യവുമായി വരികയാണെങ്കിൽ ആ സമയത്ത് എല്ലാരുമായും ചിന്തിച്ച് കുടുംബവുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കും' എന്നായിരുന്നു മറിയ ഉമ്മന്റെ പ്രതികരണം.

എന്നാൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും ഒരു സ്ഥാനാർത്ഥിയെ ഉണ്ടാകൂവെന്നും തന്റെ അറിവിൽ സഹോദരിമാർ മത്സരിക്കാനില്ലെന്നും അവർക്ക് അതിന് താത്പര്യമില്ലെന്നുമാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നും ചാണ്ടി ഉമ്മൻ മുമ്പ് പ്രതികരിച്ചിരുന്നു.

Content Highlights:‌ A group of leaders from the Congress has urged Maria Oommen to contest the upcoming Kerala assembly elections from Kanjirappally

To advertise here,contact us