നടിയാണെന്ന കാര്യം അറിയില്ലായിരുന്നു, വീണാ ജോ‍‍ർജും ഗോവിന്ദനും മത്സരിച്ച് അഭിനയിക്കുന്നു; രമേശ് ചെന്നിത്തല

'ഡാറ്റാ മോഷണം പുറത്തുകൊണ്ടുവരുന്നതിന് എതിരെയുള്ള അഭ്യാസമാണ് ഇപ്പോൾ നടക്കുന്നത്'

ആലപ്പുഴ: കണ്ണൂരിൽ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റിട്ടുണ്ടെങ്കില്‍ മര്‍ദിച്ചത് പൊലീസുകാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കരിങ്കൊടി പ്രതിഷേധമൊക്കെ എല്ലായിടത്തും നടക്കുന്ന കാര്യമാണെന്നും കേരളം വെള്ളരിക്കാപ്പട്ടണമാണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. വീണാ ജോര്‍ജ് ഇത്ര വലിയ നടിയാണെന്ന് ഇപ്പോഴാണ് മനസിലായത്. എം വി ഗോവിന്ദനും വീണാ ജോര്‍ജും തമ്മില്‍ അഭിനയ മത്സരമാണ് നടന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഇപ്പോള്‍ നടക്കുന്നതെല്ലാം നാട്യമാണ്. ഈ അഭിനയം എല്ലാവര്‍ക്കും മനസിലാകും. കൊലക്കുറ്റത്തിന് കേസെടുക്കേണ്ടത് പൊലീസുകാര്‍ക്കെതിരെയാണ്. ഭരണം പോകുമെന്ന് ഉറപ്പായപ്പോള്‍ ഉള്ള റിഹേഴ്‌സലാണ് ഇപ്പോള്‍ നടക്കുന്നത്. വീണാ ജോര്‍ജിന്റെ ദേഹത്ത് ഒരു തരി മണ്ണ് പോലും ആരും നുള്ളിയിട്ടിട്ടില്ല. ഡാറ്റാ മോഷണം പുറത്തുകൊണ്ടുവരുന്നതിന് എതിരെയുള്ള അഭ്യാസമാണ് ഇപ്പോള്‍ നടക്കുന്നത്. ഡാറ്റാ മോഷണത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിആര്‍ ഏജന്‍സിയുടെ തടവറയിലാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

കെഎസ്‌യു പ്രവര്‍ത്തകര്‍ ആരും മർദ്ദിച്ചിട്ടില്ല. പാര്‍ട്ടിയും ഗവണ്‍മെന്റും തമ്മില്‍ ഒരു വ്യത്യാസവുമില്ല. കേന്ദ്രവും സംസ്ഥാനവും ചെയ്യുന്നത് ഒരേ കാര്യമാണ്. സീരിയലുകളില്‍ പോലും സര്‍ക്കാരിനെക്കുറിച്ച് നല്ലത് പറയിക്കുന്നു. ഇത് കാശ് കൊടുത്ത് ചെയ്യിക്കുന്നു. സിനിമ താരങ്ങളെ കൊണ്ടും സര്‍ക്കാരിനെക്കുറിച്ച് നല്ലത് പറയിക്കുന്നു. ചായ കുടിക്കുന്ന ഗ്ലാസില്‍ പോലും പി ആര്‍ ഏജന്‍സി പറയുന്നതാണ് മുഖ്യമന്ത്രി എഴുതുന്നത്. പരസ്യം തട്ടിയിട്ട് കെഎസ്ആര്‍ട്ടിസി ബസില്‍ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതല്ലാതെ ആക്രമിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതൃത്വം. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ പാരിതോഷികം നല്‍കുമെന്നും സംഘടന വെല്ലുവിളിക്കുന്നു.

ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല എന്ന് ഇതിനകം ആര്‍പിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ക്യാമറകള്‍ എല്ലാം പരിശോധിച്ച ശേഷമാണ് ആര്‍പിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലീസ് ആര്‍പിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ ഇല്ല എന്ന് വ്യക്തമായത്.

Content Highlight; Veena George and Govindan are competing in acting; Ramesh Chennithala

To advertise here,contact us