ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ സിറ്റിങ് എംഎൽഎമാരെത്തന്നെ മത്സരിപ്പിക്കാൻ സിപിഐഎം നീക്കം. ജില്ലാ സെക്രട്ടറിയേറ്റ് നൽകിയ പട്ടികയിലാണ് സിറ്റിങ് എംഎൽഎമാരെത്തന്നെ പാർട്ടി മണ്ഡലങ്ങളിൽ നിർദേശിച്ചിരിക്കുന്നത്. കായംകുളം, അരൂർ എന്നീ മണ്ഡലങ്ങളിൽ മാത്രമാണ് ഒന്നിലേറെ സ്ഥാനാർത്ഥികളെ നിർദേശിച്ചിരിക്കുന്നത്.
കായംകുളം, അരൂർ എന്നിവിടങ്ങളിലാണ് പകരം സ്ഥാനാർത്ഥികളെ പരിഗണിക്കുന്നത്. കായംകുളത്ത് പ്രതിഭയ്ക്ക് പുറമെ ആർ നാസർ, കെ എച്ച് ബാബുജൻ എന്നിവരെയാണ് നിർദേശിച്ചിരിക്കുന്നത്. അരൂരിലും ആർ നാസറിനെ നിർദേശിച്ചിട്ടുണ്ട്. എന്നാൽ പട്ടികയിൽ മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ ഇല്ല. കായംകുളത്ത് പ്രതിഭയ്ക്ക് ഇളവ് നൽകിയേക്കുമെന്നും സൂചനകളുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ആലോചനകൾ സിപിഐഎമ്മിൽ തകൃതിയായി നടക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിൽ നിന്ന് വീണാ ജോർജ് വീണ്ടും ജനവിധി തേടും. വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായിരുന്നു. കോന്നിയിൽ നിലവിലെ എംഎൽഎ കെ യു ജനീഷ്‌കുമാറിനെ മത്സരിപ്പിക്കാനും തീരുമാനമായിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ സിറ്റിങ് എംഎൽഎമാരെത്തന്നെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനമായിരുന്നു. വിജയസാധ്യത പരിഗണിച്ചാണ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയിലെത്തിയത്. കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് തന്നെ മത്സരിക്കും. നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ നിന്നുതന്നെ ജനവിധി തേടും. വി ജോയ് വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിൽ പാർട്ടിക്ക് പുതിയ ജില്ലാ സെക്രട്ടറി വന്നേക്കും. ഇതിന് പുറമെ തിരുവനന്തപുരം സെൻട്രൽ, കോവളം സീറ്റുകൾ ഏറ്റെടുക്കണമെന്ന ആവശ്യവും ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നുവന്നിരുന്നു.
Content Highlights: The Communist Party of India Marxist is reportedly planning to field sitting MLAs again in constituencies across Alappuzha district for the upcoming Kerala Assembly elections. The recommendation was included in the list submitted by the district secretariat,