കൊച്ചി: എറണാകുളം വൈറ്റില റെയിവെ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കൊച്ചി ഡിസിപി ഷഹൻ ഷാ അറിയിച്ചു. മൃതദേഹത്തിൻ്റെ സമീപത്ത് നിന്ന് ലഭിച്ച ഫോൺ മരിച്ച യുവതിയുടേതാണ്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. നിലവിൽ പ്രതിയെ കുറിച്ചുള്ള ചില തെളിവുകളും സൂചനകളും ലഭിച്ചിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു.
മരിച്ചത് കോട്ടയം ചിങ്ങവനം സ്വദേശിയാണെന്ന് സംശയമുണ്ട്. അടുത്ത് കിടന്ന ഫോണിലെ സിം കാർഡ് സുധ ബേബി എന്ന ആളുടെ പേരിലുള്ളതാണ്. എന്നാൽ ഇവർ തന്നെയാണോ മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടില്ലഇവർക്ക് ഏകദേശം നാൽപത് വയസ് പ്രായമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അമൃത എക്‌സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയിലാണ് മൃതദേഹം ആദ്യം പെടുന്നത്. വൈറ്റില ഫ്‌ളൈഓവറിന് താഴെയുള്ള റെയിൽവെ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേർന്നും ശരീരഭാഗങ്ങൾ പുറത്തുമായുമാണ് കണ്ടെത്തിയത്. സ്ത്രീയുടെ മുഖത്തടക്കം പാടുകൾ ഉണ്ടായിരുന്നെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നുമുണ്ടായിരുന്നില്ല.
മൃതേദഹം കണ്ട ലോക്കോപൈലറ്റ് ആദ്യം റെയിൽവെയിലും തുടർന്ന് പൊലീസിലും വിവരമറിയിച്ചു. ആത്മഹത്യാ സൂചന ആദ്യം തന്നെ പൊലീസ് തള്ളിക്കളഞ്ഞിരുന്നു. മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയത്തോടെ കൊലപാതമാണെന്ന സംശയത്തിൽ പൊലീസ് എത്തിയിരുന്നു. തുടർ അന്വേഷണത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.
Content Highlights: Police confirm that the body of a young woman was found near the Ernakulam Vyttila railway track as a murder