തിരുവനന്തപുരം: നവകേരള സര്‍വേ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണമാണെന്നും നാട്ടുകാരുടെ പണം ഉപയോഗിച്ച് തുടർഭരണം ഉറപ്പാക്കാൻ ശ്രമം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തുടർഭരണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ ശബ്ദ സന്ദേശം പുറത്തുവന്നു. തുടർഭരണം ഉറപ്പാക്കണമെങ്കിൽ സിപിഐഎമ്മിൻ്റെ കൈയിൽ ഇരിക്കുന്ന ഫണ്ട് വെച്ച് ചെലവഴിക്കണം. നാട്ടുകാരുടെ നികുതി പണം ഉപയോഗിച്ച് തുടർഭരണം ഉറപ്പാക്കൻ വരേണ്ടയെന്നും വി ഡി സതീശൻ പറഞ്ഞു.
നവകേരള സര്‍വേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്ത് സംഭവത്തിലും വി ഡി സതീശൻ പ്രതികരിച്ചു. സുപ്രീംകോടതിയിൽ ഹാജരായി സ്റ്റേ പിൻവലിപ്പിക്കും. സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഡാറ്റ ഉപയോഗിച്ച് കോൺഗ്രസ് ഒരു സർവേയും നടത്തുന്നില്ല.ഞങ്ങൾ ഡാറ്റ ചോർത്തിയിട്ടുണ്ടെങ്കിൽ കേസെടുക്കട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഡേറ്റ ചോർത്തിയെന്നും വി ഡി സതീശൻ ആരോപിച്ചു.
കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് എത്തുമോ എന്ന ചോദ്യത്തിനും വി ഡി സതീശൻ മറുപടി നൽകി. വിസ്മയം ഉണ്ടാകുമ്പോൾ ആദ്യം മാധ്യമങ്ങളോട് പറയുമെന്നും മധ്യകേരളത്തിൽ യുഡിഎഫ് വൻ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മുഴുവൻ സീറ്റുകളും പിടിക്കും. കോട്ടയം ജില്ലയിൽ ബഹുഭൂരിഭാഗം സീറ്റുകളും പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പള പരിഷ്കരണം അടുത്ത സർക്കാരിന് ബാധ്യത കൈമാറുകയാണെന്നും അധികാരത്തിൽ തുടരില്ല എന്ന ഉറപ്പാണ് ഇതിനു പിന്നിലെന്നും വി ഡി സതീശൻ പറഞ്ഞു.
Content Highlight : Opposition Leader V D Satheesan alleged that the Navakerala Survey is a CPI(M) election campaign effort and accused the government of using public funds to secure continued rule in Kerala.