കൊല്ലം: ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മർദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പൊലീസ്. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. കൊല്ലത്തെ ബിജെപിയുടെ ഈസ്റ്റ് ജില്ലാ പ്രസിഡൻറ് രാജി പ്രസാദിൻ്റെ മകൻ പൃഥിരാജിനെയാണ് ക്രൂരമായി അക്രമിച്ചത്. ശൂരനാട് കുമരം ചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം നടന്നത്. ഭിന്നശേഷിക്കാരനായ ബന്ധുവിനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് സംഘർഷത്തിൽ കലാശിച്ചത്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു എന്നിവര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ ശൂരനാട് പൊലീസ് കേസെടുത്തിരുന്നു. ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി 10.30 ഓടെയായിരുന്നു സംഭവം നടന്നത്. പൃഥ്വിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധുവും ഭിന്നശേഷിക്കാരനുമായ യുവാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൃഥ്വിരാജിനെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ഇടിവള കൊണ്ടുള്ള മര്‍ദനത്തില്‍ പൃഥ്വിരാജിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പൃഥ്വിരാജിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടതായാണ് വിവരം. എന്നാല്‍ വഴങ്ങില്ലെന്ന നിലപാടാണ് രാജി പ്രസാദ് സ്വീകരിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം തുടര്‍ന്നാല്‍ രാജിവെയ്ക്കുമെന്ന് രാജി പ്രസാദ് ഭീഷണി മുഴക്കിയതായും സൂചനയുണ്ട്.
Content Highlights: Police fail to arrest accused in case of RSS workers beating up BJP Kollam East district president's son