ആലപ്പുഴ: ആലപ്പുഴയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചത് ചികിത്സാപിഴവെന്ന് പരാതി. മാവേലിക്കര പള്ളിക്കൽ സ്വദേശികളായ അജീഷ്- അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ആലപ്പുഴ കല്ലുമൂട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെയാണ് പരാതി. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാൽ കുഞ്ഞിന്റെ മരണകാരണം ഫ്‌ളൂയിഡ് അകത്ത് ചെന്നതാണെന്നാണ് ഡോക്ടർമാർമാരുടെ വിശദീകരണം.
22ാം തിയതിയാണ് ബ്ലീഡിങിനെ തുടർന്ന് അതുല്യയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ മരുന്ന് നൽകി വിട്ടയച്ചു. രാത്രി ആയപ്പോൾ വേദന കൂടി. അതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു. കുടുംബത്തിന്റെ നിർബന്ധപ്രകാരമാണ് യുവതിയെ വാർഡിൽ അഡ്മിറ്റ് ചെയ്തത്. ഇതിന് പിന്നാലെ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ല പെട്ടെന്ന് ഓപ്പറേഷൻ ചെയ്യണമെന്ന് ഡോക്ടർമാർ പറയുകയായിരുന്നു. തങ്ങളോട് ഒന്നും പറയാതെ പെട്ടെന്ന് ഓപ്പറേഷൻ നടത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഓപ്പറേഷൻ കഴിഞ്ഞ് 15 മിനിട്ടിനകം നഴ്‌സ് പുറത്തേക്ക് വന്ന് കുഞ്ഞിന് അനക്കമില്ലെന്നും ആംബുലൻസ് വിളിച്ചിട്ടുണ്ട്, വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞു. വണ്ടാനത്ത് എത്തിച്ച് അരമണിക്കൂറിനകം കുഞ്ഞ് മരിച്ചുവെന്ന് അറിയിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ആദ്യഘട്ടത്തിൽ തന്നെ അഡ്മിറ്റ് ചെയ്യുകയും ശ്രദ്ധിക്കുകയും ചെയ്തിരുന്നെങ്കിൽ കുഞ്ഞ് മരിക്കില്ലായിരുന്നു എന്നാണ് ആരോപണം.
Content Highlights: A complaint has been lodged in Alappuzha alleging medical negligence following the death of a baby during delivery at a hospital