പട്ടാമ്പിയിൽ ഗർഭിണിയുടെ മരണം; അമ്നിയോട്ടിക് ഫ്‌ളൂയിഡ് ശ്വാസകോശത്തിൽ കയറിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

യുവതി മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയാണെന്ന് കുടുംബം ആരോപിച്ചിരുന്നു

പാലക്കാട്: പട്ടാമ്പിയില്‍ ഗര്‍ഭിണി മരിച്ചത് അമ്നിയോട്ടിക് ഫ്‌ളൂയിഡ് ശ്വാസകോശത്തില്‍ കയറിയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചികിത്സാ പിഴവ് സംഭവിച്ചതായി കരുതാനാകില്ലെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍ പറഞ്ഞു. അമ്നിയോട്ടിക് ഫ്‌ളൂയിഡ് എംബോളിസം സംഭവിച്ചതാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്ന് പാലക്കാട് ഡിഎംഒ ടി വി റോഷിയും വ്യക്തമാക്കി.

യുവതി മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. പരാതിയില്‍ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. തൃത്താല മേഴത്തൂര്‍ സ്വദേശിനി നൗഷിജയാണ് മരിച്ചത്.

ഫെബ്രുവരി 16നാണ് ഒന്‍പത് മാസം ഗര്‍ഭിണിയായ നൗഷിജയെ പ്രസവത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സവും ബ്ലീഡിങ്ങും ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ നിന്നും യുവതിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.

Content Highlights: Palakkad pregnant women death post mortem report

To advertise here,contact us