'ഓപ്പറേഷൻ മ്യാവു'; കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങി പൂച്ച, രക്ഷാപ്രവർത്തനം തുടരുന്നു;മെട്രോ സർവ്വീസ് നിർത്തി

അവശനിലയിലുള്ള പൂച്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രക്ഷാപ്രവര്‍ത്തനം ഉടന്‍ നടത്തണമെന്ന് ആവശ്യം ശക്തമാവുകയായിരുന്നു

കൊച്ചി: മെട്രോ പില്ലറില്‍ ഒരാഴ്ചയായി കുടുങ്ങിക്കിടക്കുന്ന പൂച്ചയെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ പുരോഗമിക്കുന്നു. പൂച്ചയെ താഴെ എത്തിക്കുന്നതിനായി കൊച്ചി മെട്രോ സർവീസ് നിർത്തിവെച്ചു. ഫയര്‍ഫഫോഴ്‌സ് സംഘവും അനിമല്‍ റെസ്‌ക്യു സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. 385-ാം പില്ലറിന് സമീപത്ത് ആദ്യം പരിശോധന നടത്തിയെങ്കിലും പൂച്ചയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മെട്രോ സര്‍വീസുകള്‍ അവസാനിച്ച ശേഷം രാത്രിയില്‍ വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് പൂച്ചയെ രക്ഷിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവശനിലയിലുള്ള പൂച്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രക്ഷാപ്രവര്‍ത്തനം ഉടന്‍ നടത്തണമെന്ന് ആവശ്യം ശക്തമാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് മെട്രോ സർവീസ് നിർത്തിവെച്ച് പൂച്ചയെ രക്ഷിക്കാൻ തീരുമാനമായത്.

പില്ലറിന് മുകളില്‍ തളര്‍ന്ന് കിടക്കുകയായിരുന്ന പൂച്ചയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിച്ചതോടെ റെസ്‌ക്യു ടീമും മൃഗസ്‌നേഹികളും സ്ഥലത്തെത്തി പ്രതിഷേധം നടത്തുകയായിരുന്നു. പൂച്ചയെ എത്രയും പെട്ടെന്ന് പുറത്തെത്തിച്ചില്ലെങ്കില്‍ അതിന്റെ ജീവന്‍ അപകടത്തിലാകുമെന്നായിരുന്നു മൃഗസ്‌നേഹികളുടെ വാദം. പൂച്ചയെ പുറത്തെത്തിക്കാന്‍ നിലവില്‍ ഗാന്ധിനഗറില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തിയിരിക്കുന്നത്. ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് രക്ഷാദൗത്യം നിലവില്‍ നിര്‍ത്തിവെക്കപ്പെട്ട അവസ്ഥയിലാണ്. പകരം വാഹനം എത്തിച്ചതിന് ശേഷം മാത്രമേ ദൗത്യം പുനഃരാരംഭിക്കാന്‍ കഴിയൂ.

Content Highlight; Efforts are underway to rescue a cat that has been stuck in a metro pillar for a week. Kochi Metro services have been suspended to help bring the cat down.

To advertise here,contact us