കവരത്തി: ലക്ഷദ്വീപിൽ ബുധനാഴ്ചകളിൽ വാഹന നിരോധനം ഏർപ്പെടുത്താൻ ദ്വീപ് അഡ്മിനിസ്‌ട്രേഷൻ. നിയമം ലംഘിക്കുന്നവർക്ക് 500 രൂപ പിഴ ചുമത്തും. ഈ മാസം 25 മുതൽ വാഹന നിരോധനം പ്രാബല്യത്തിൽവരുമെന്ന് വ്യക്തമാക്കിക്കൊണ്ട് ദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഉത്തരവിറക്കി. നടത്തവും സൈക്ലിങ്ങും പ്രോത്സാഹിപ്പിക്കുക, വായുമലിനീകരണം തടയുക എന്നിവ വഴി ആരോഗ്യ സംരക്ഷണവും പരിസ്ഥി സൗഹൃദ ജീവിത ശൈലിയും പ്രോത്സാഹിപ്പിക്കുക എന്നതാണ് വാഹന നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കും ഭിന്നശേഷിക്കാർക്കും നിയന്ത്രണത്തിൽ ഇളവുണ്ടാകും.
അതേസമയം ദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് വിവാദങ്ങൾക്കും വിമർശനത്തിനും വഴിവെച്ചിട്ടുണ്ട്. ഉത്തരവിനെ പരിഹസിച്ചാണ് ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താന രംഗത്തെത്തിയത്. ലക്ഷദ്വീപ് പോലെയുള്ള ശുദ്ധവായു ലഭിക്കുന്ന ഒരിടത്ത് എവിടെയാണ് മലിനീകരണമെന്നും ഈ ഉത്തരവ് തികച്ചും വിചിത്രമാണെന്നും ഐഷ സുൽത്താന തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഭരണകൂടത്തിന്റെ പുതിയ നീക്കം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്നും ഐഷ പറയുന്നുണ്ട്.
ജനങ്ങളോട് ബുധനാഴ്ചകളിൽ വാഹനം ഉപയോഗിക്കരുതെന്ന് നിർദേശിക്കുന്ന ലക്ഷദ്വീപിലെ ഗവർമെന്റ് ഉദ്യോഗസ്ഥർക്കും ഈ നിയമം ബാധകമാണോ എന്ന് വ്യക്തമാക്കണമെന്നും ഈ നിയമപ്രകാരം ഇനി വരുന്ന ബുധനാഴ്ച ദിവസങ്ങളിൽ എല്ലാ ഗവർമെന്റ് ഉദ്യോഗസ്ഥരും അവരവരുടെ ഓഫീസുകളിലേക്കും മറ്റുമായി നടന്നും സൈക്കിൾ ചെവിട്ടിയും പോകുന്നതായിരിക്കും അല്ലെയെന്നും ഐഷ പറയുന്നു. 'ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ പൊല്യൂഷൻ വല്ല ജെഫ്രി എപ്സ്റ്റിൻ കാറ്റടിച്ചപ്പോൾ എങ്ങാനും ലക്ഷദ്വീപിലേക്ക് വഴി മാറി വീശിയതാണോ? ആവാം, ബിജെപി നേതാക്കന്മാർ ഇങ്ങനെയാണല്ലോ വ്യാഖ്യാനിക്കുക സ്വാഭാവികം'മെന്നും ഐഷ പരിഹസിച്ചു.
Content Highlights: Island administration to impose vehicle ban on Wednesdays in Lakshadweep, criticized director aisha sultana