പേരിലെ സസ്പെൻസ് തുടരുന്നു; സർക്കാർ ഉത്പാദിപ്പിക്കുന്ന മദ്യം ഈ മാസം 21ന് കുറഞ്ഞ വിലയിൽ വിപണിയിലെത്തും

പാലക്കാട് മലബാര്‍ ഡിസ്റ്റലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിയുടെ പേര് ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്

പാലക്കാട്: സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡി ഈ മാസം 21ന് വിപണിയിലെത്തും. കുറഞ്ഞ വിലയിലായിരിക്കും ബ്രാന്‍ഡിയുടെ വില്‍പ്പന. പാലക്കാട് മലബാര്‍ ഡിസ്റ്റലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിയുടെ പേര് ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പേരിലെ സര്‍പ്രൈസ് നിലനിര്‍ത്തിക്കൊണ്ടാണ് ബ്രാന്‍ഡി വിപണിയിലിറങ്ങാന്‍ പോകുന്നത്. മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന ബെവ്‌കോ പരസ്യം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് മദ്യം വിപണിയിലെത്താന്‍ പോകുന്നത്.

സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തിനെതിരെയായിരുന്നു ഹൈക്കോടതി നോട്ടീസ് അയച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ പരസ്യം നല്‍കിയത് തങ്ങളല്ലെന്ന് ബെവ്‌കോ വ്യക്തമാക്കിയിരുന്നു. മദ്യത്തിന് പേരിടുന്ന പരസ്യം സ്റ്റേ ചെയ്തിരുന്നു.

വിഷയത്തില്‍ കേരള സ്‌റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍(ബെവ്‌കോ) കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. മദ്യത്തിന് പേരിടല്‍ മത്സരത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവോ വിവരമോ ഇല്ലെന്നാണ് ബെവ്‌കോ കോടതിയെ അറിയിച്ചത്. ബെവ്‌കോയുടെ വിശദീകരണത്തിന് പിന്നാലെ ഹൈക്കോടതി മലബാര്‍ ഡിസ്റ്റലറീസിനോട് വിശദീകരണം തേടി. എല്ലാ നിയമനടപടികളും സ്റ്റേ ചെയ്ത കോടതി കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 12ലേക്ക് മാറ്റിയിരുന്നു.

Content Highlight; Government-produced liquor to hit the market at 21st of this month

To advertise here,contact us