കൊല്ലം: റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെയുണ്ടായ ദേഹസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകനായ ഷാജി എന്നിവർ മരിച്ച സംഭവത്തിലാണ് ചടയമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്.
മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് ബന്ധുക്കളുടെ ആരോപണം പൊലീസ് പരിശോധിക്കും. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ റസ്റ്റോറന്റിൽ നിന്നും മീൻ വിഭവങ്ങളായിരുന്നു ഇവർ കഴിച്ചത്. ചെമ്മീനും മീൻമുട്ടയുമാണ് ഇവർ കഴിച്ചതെന്ന് എന്നാണ് വിവരം. അഞ്ച് പേർ ഭക്ഷണം കഴിച്ചിരുന്നു. ഇതിൽ മൂന്ന് പേർക്ക് മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ചർദ്ദിയും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു.
ഈ ഭക്ഷ്യ വിഭവങ്ങളോടുള്ള അലർജിയാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എങ്കിലും, മരണത്തിലേക്ക് വരെ നയിക്കുന്ന രീതിയിലേക്ക് എങ്ങനെ അലർജി സംഭവിച്ചു എന്ന സംശയം ഡോക്ടർമാരും ഈ ഘട്ടത്തിൽ ഉയർത്തുന്നുണ്ട്. കൂടുതൽ പരിശോധനകൾ ആവശ്യമാണ് എന്നാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്.
അതേസമയം, റഷീദ ബീവിയുടെ മകൾ സജി മോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ നില മെച്ചപ്പെട്ടു.
ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ റസ്റ്റോറന്‍റ് പൊലീസ് ഇടപെട്ട് അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നുണ്ട്. നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഒരുപാട് പേര്‍ ഹോട്ടലില്‍ വരുന്നത് കൊണ്ട് ഇവരെ കൃത്യമായി
ഓര്‍മയില്ല. ആറോളം ഇനം മീനുകള്‍ ഉണ്ട്. കൊഞ്ച്, കണവ, മീന്‍മുട്ട എന്നിവയുമുണ്ട്. ഒന്നും നേരത്തെ ഉണ്ടാക്കി വെക്കാറില്ല. ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തുന്ന സ്ഥലം ആണെന്നും റസ്റ്റോറന്‍റ് ഉടമ പറയുന്നു.
Content Highlights: Police take death on unusual circumstances case on Nilamel fish allergy death cases