'മുഖ്യമന്ത്രി തിരക്കുള്ളയാൾ, കപടമായി പെരുമാറുന്നയാളല്ല'; സെൽഫി വിവാദത്തിൽ കെ കെ ശൈലജ

സംഭവത്തില്‍ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്നും കെ കെ ശൈലജ ആരോപിച്ചു

തിരുവനന്തപുരം: സെൽഫി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് കെ കെ ശൈലജ. നിസാര പ്രശ്‌നങ്ങൾ പർവതീകരിക്കുന്നുവെന്നും മുഖ്യമന്ത്രി തിരക്കുള്ളയാളാണെന്നും എംഎൽഎ റിപ്പോർട്ടറിന്റെ 'നേരോ നേതാവേ' അഭിമുഖത്തിൽ പറഞ്ഞു. മുഖ്യമന്ത്രി കപടമായി പെരുമാറുന്ന ആളല്ലെന്നും സെൽഫി എടുക്കാൻ ശ്രമിച്ചതല്ലെന്ന് പെൺകുട്ടി പറഞ്ഞതാണ് വാസ്തവമെന്നും കെ കെ ശൈലജ പറഞ്ഞു. എന്നാൽ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്നും കെ കെ ശൈലജ ആരോപിച്ചു.

'കേരളത്തിലെ ഇടതുപക്ഷത്തെ ഇകഴ്ത്താന്‍ ഒരു ചെറിയ കാരണം കിട്ടുമെങ്കില്‍ അത് പര്‍വതീകരിച്ച് ഇടതുപക്ഷ നേതാക്കന്മാരെ സ്വഭാവദൂഷ്യമുള്ളവരും മനുഷ്യരോട് മിണ്ടാത്തവരാക്കിയും മാറ്റുന്നു. മുഖ്യമന്ത്രി തിരക്കുള്ള വ്യക്തിയാണ്. പെണ്‍കുട്ടി ഫോണിലുണ്ടായിരുന്ന നിവേദനം കാട്ടി അതിനെ കുറിച്ചാണ് മുഖ്യമന്ത്രിയോട് സംസാരിച്ചത്. അപ്പോള്‍ ആവട്ടെ എന്ന് പറഞ്ഞ് മുഖ്യമന്ത്രി നടന്നു നീങ്ങുകയായിരുന്നു. സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല', കെ കെ ശൈലജ റിപ്പോർട്ടറിനോട് പറഞ്ഞു.

അമ്പുരി കുമ്പിച്ചൽ പാലം ഉദ്ഘാടനം ചടങ്ങിലാണ് ജില്ലാ പഞ്ചായത്ത് അംഗമായ ആതിരാ ഗ്രേസ് മുഖ്യമന്ത്രിയുടെ സമീപത്തെത്തി സംസാരിച്ചത്. എന്നാൽ സെൽഫിയെടുക്കാൻ യുവതി എത്തിയപ്പോൾ നീരസം പ്രകടിപ്പിച്ച് നടന്നുനീങ്ങുന്ന മുഖ്യമന്ത്രി എന്ന നിലയിലാണ് ഈ വീഡിയോ പ്രചരിച്ചത്. എന്നാൽ താൻ സെൽഫിയെടുക്കാനല്ല ശ്രമിച്ചതെന്നും ഒരു നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോയതെന്നുമാണ് ആതിര പറയുന്നത്.

Content Highlights: K K Shailaja came out in support of Chief Minister Pinarayi Vijayan amid the selfie controversy

To advertise here,contact us