മലപ്പുറം: കെ ടി ജലീലിന്റെ 'സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി' എന്ന പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും ഏത് മതേതരവാദിക്കും സന്തോഷം നല്‍കുന്ന കാര്യമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. മതവര്‍ഗീയത വിശ്വാസികളില്‍ കുത്തിയിറക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പുസ്തകങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മതപണ്ഡിതന് നല്‍കി പുസ്തകം പ്രകാശനം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് തൊടിയൂർ കുഞ്ഞുമുഹമ്മദ് മൗലവിയാണ് പുസ്തകം ഏറ്റുവാങ്ങിയത്.
ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചുവെന്നും എന്നാല്‍ ജനങ്ങള്‍ അവരെ കയ്യൊഴിഞ്ഞുവെന്നും ജമാഅത്തെ ഇസ്‌ലാമിയെ പൊക്കിക്കൊണ്ട് നടക്കുന്നവര്‍ക്ക് ഇതൊരു അനുഭവമാണെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.
യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമി ബന്ധത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും സംഘടിത കൊലപാതകങ്ങളും നാടിനെ ബാധിക്കുന്നു. മുസ്‌ലിം കൂരകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. യുപിയില്‍ ഉള്‍പ്പെടെ ഇതാണ് കാഴ്ച. ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ്. ജമാഅത്തെ ഇസ്‌ലാമിയെ പൊക്കി നടക്കുന്നവര്‍ക്ക് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് ഒരു പാഠമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പൗരത്വ രജിസ്‌ട്രേഷന്‍ നടത്തില്ല എന്നത് കേരളത്തിന്റെ സുവ്യക്ത നിലപാടാണ്. അനുകൂല പട്ടികയില്‍ നിന്നും ആരെയും മാറ്റി നിര്‍ത്താത്ത സര്‍ക്കാരാണിത്. ഒരു വിഭാഗത്തിനും വിവേചനം കാണിച്ചെന്ന് പറയാന്‍ കഴിയുന്ന ഒരു സംഭവവുമില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight; Chief Minister Pinarayi Vijayan releases KT Jaleel’s book in Malappuram