തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അഞ്ച് പേർക്ക് അവയവങ്ങൾ ദാനം ചെയ്ത പത്തുമാസം പ്രായമായ ആലിൻ ഷെറിൻ എബ്രഹാമിൻറെ സംസ്‌കാരം നാളെ നടക്കും. ആലിന്റെ സംസ്‌കാരം മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്‌ഐ ചർച്ചിൽ നാളെ വൈകിട്ട് മൂന്ന് മണിയോടെയാകും നടക്കുക. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം അർധരാത്രിയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായിരുന്നു.
ആലിൻ ഷെറിന്‍റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ പൂർത്തിയായി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നടന്ന കരൾ മാറ്റ ശസ്ത്രക്രിയയിൽ ആലിന്‍റെ കരള്‍ ആറു മാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകർത്താവാണ് ഈ കുഞ്ഞ്. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യക്തമായ വിവരമില്ല. എസ്‌ഐടിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകൾ നൽകിയത്. മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയ ഇന്ന് രാവിലെയോട് കൂടിയാണ് പൂർത്തിയായത്.
അതേസമയം ആലിൻറെ നേത്രപടലവും ഹൃദയവാൽവും ദാനം ചെയ്തിട്ടുണ്ട്. വാൽവ് എസ്‌ഐടിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൃത്യമായ സ്വീകർത്താവിനെ ലഭിച്ചാൽ അവ നൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആലിൻ ചികിത്സയിലിരുന്ന അമൃത ആശുപത്രിയിൽ തന്നെയാണ് നേത്രപടലം സൂക്ഷിക്കുന്നത്. ഇത് രണ്ട് പേർക്കായി നൽകാനാണ് തീരുമാനം. അഞ്ച് പേർക്ക് ജീവൻ പകർന്ന് നൽകിയാണ് കുഞ്ഞിന്റെ മടക്കം.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ ഷെറിന് ഒരു റോഡ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. കൊച്ചി അമൃത ആശുപത്രി ജീവനക്കാർ കുഞ്ഞിന് ആദരമായി ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചാണ് വിട നൽകിയത്.
Content Highlights: Alin Sherin’s cremation will be held tomorrow. Her organs were successfully transplanted to two minors