പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗക്കേസില്‍ ഏഴാം പ്രതിയും പിടിയില്‍. തിരുവല്ല മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണി ചങ്ങനാശ്ശേരിയില്‍ നിന്നാണ് പിടിയിലായത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഏഴാം പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
കേസില്‍ ഇന്നലെ ഒരു പ്രതിയെ പിടികൂടുകയും രണ്ടുപേര്‍ കീഴടങ്ങുകയും ചെയ്തിരുന്നു. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭിനെയാണ് പിടികൂടിയത്. ഒളിവിലായിരുന്ന കിരണ്‍, സജിന്‍ എന്നിവരായിരുന്നു പിടിയിലായത്.
ഫെബ്രുവരി ഒന്നിന് വൈകുന്നേരമായിരുന്നു തിരുവല്ലയിലെ സ്പായില്‍ ആറംഗ സംഘം അതിക്രമിച്ചുകയറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാപ്പ കേസ് പ്രതി സുബിന്‍ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. നാല്‍പ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ പിരിവ് ആവശ്യപ്പെട്ടാണ് അക്രമി സംഘം സ്പായിലെത്തിയത്.
ആദ്യഘട്ടത്തില്‍ പരാതി നല്‍കാന്‍ യുവതി തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് കാര്യങ്ങള്‍ തുറന്നുപറയുകയും പരാതി നല്‍കുകയുമായിരുന്നു. കേസില്‍ അന്വേഷണം അതിജീവിതയുടെ സഹപ്രവര്‍ത്തകയിലേക്കും നീണ്ടിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഒരു സഹപ്രവര്‍ത്തക സ്പായിലുണ്ടായിരുന്നു. തന്നെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും മര്‍ദിക്കുമ്പോഴും സഹപ്രവര്‍ത്തക ഇടപെട്ടില്ലെന്നും അവര്‍ ഗുണ്ടാസംഘത്തിലെ ചിലരോട് സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിജീവിത പറഞ്ഞിരുന്നു. സഹപ്രവര്‍ത്തകയുടെ ഒരു ആണ്‍സുഹൃത്ത് ഉണ്ടെന്നും ഇയാള്‍ ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗമാണെന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്.
Content Highlights: Thiruvalla spa case Seventh suspect arrested