'ചെങ്കൊടി പുതച്ച് കിടക്കാനുള്ള ആഗ്രഹത്തിലാണ് കാത്തിരിക്കുന്നത്'; എം എ ബേബിക്ക് തുറന്ന കത്തുമായി എ സുരേഷ്

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് തുറന്ന കത്തുമായി വിഎസിന്റെ മുന്‍ പേഴ്സനല്‍ സ്റ്റാഫ് എ സുരേഷ്

പാലക്കാട്: സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ തന്നെ തിരിച്ചെടുക്കാന്‍ വൈകുന്നതെന്തെന്ന ചോദ്യവുമായി വി എസ് അച്യുതാനന്ദൻ്റെ മുന്‍ പേഴ്സനല്‍ സ്റ്റാഫ് എ സുരേഷ്. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് എഴുതിയ തുറന്ന കത്തിലാണ് സുരേഷ് ഇക്കാര്യം ഉന്നയിക്കുന്നത്. പുറത്താക്കപ്പെട്ട കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളുണ്ടായി. പുറത്താക്കപ്പെട്ട കാലയളവിലും പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചു. ചെങ്കൊടി പുതച്ച് കിടക്കാനുള്ള ആഗ്രഹത്തിലാണ് കാത്തിരുന്നതെന്നും സുരേഷ് കത്തില്‍ പറയുന്നു.

2013ല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കി എന്ന കുറ്റം ചുമത്തിയാണ് സുരേഷിനെ സിപിഐഎം പുറത്താക്കിയത്. സുരേഷിനെ മലമ്പുഴയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതിനിടെയാണ് കത്ത്. സുരേഷിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാനാണ് നീക്കമെന്നാണ് വിവരം. ഇതിനായി സുരേഷുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ് സുരേഷ് പ്രതികരിച്ചത്.

കത്തിന്റെ പൂര്‍ണരൂപം

സ എം എ ബേബിജനറല്‍ സെക്രട്ടറിസി പി ഐ എംസഖാവെ…എന്നെ സി പി ഐ എമ്മില്‍ നിന്നും പുറത്തിക്കിയത് 2013 മെയ് 12=13 തീയതികളില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗമാണ്…എന്നില്‍ ആരോപിക്ക പെട്ട കാര്യങ്ങള്‍ താഴെ കൊടുത്തവയാണ്1 പാര്‍ട്ടി കമ്മറ്റികളിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി.2 സ വി എസ്സിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ നിര്‍മിച് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു..3 പാര്‍ട്ടി വിരുദ്ധ മാധ്യമങ്ങളിലെ ലേഖകരുമായി സൗഹൃദം സ്ഥാപിച്ചു..തുടങ്ങിയ എഴോളം കുറ്റങ്ങളാണ് ചാര്‍ത്തപ്പെട്ടത്ഞാന്‍ വെറും ഒരു പാര്‍ട്ടി അംഗം മാത്രമാണ്ഉപരി കമ്മറ്റി കളില്‍ നടക്കുന്ന കാര്യങ്ങള്‍ എനിക്ക് അപ്രാപ്യമാണ് എന്ന കാര്യം താങ്കള്‍ക്ക് അറിവുള്ളതാണല്ലോ…മുഖ്യമന്ത്രി യുടെയും പ്രതിപക്ഷ നേതാവിന്റെയും പി എ എന്ന നിലക്ക് മാധ്യമ പ്രവര്‍ത്തകര്‍ എന്നെ ബന്ധപ്പെടുക സ്വഭാവികമാണ്..

എന്റേത് ഒരു പാര്‍ട്ടി കുടുംബമാണ് ഓര്‍മ്മവെച്ച നാള്‍ മുതല്‍ വീട്ടില്‍ നടക്കുന്ന തറ യോഗങ്ങളും കുടുംബ യോഗങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത് ആ പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന എന്നെ സംബന്ധിച്ച് പാര്‍ട്ടി എനിക്ക് ജീവ വായുവാണ്…പുറത്താക്കിയ നടപടിക്ക് ശേഷം ഞാന്‍ പാര്‍ടി സെക്രട്ടറി സ കോടിയേരി ബാലകൃഷ്‌നെ സമീപിച്ഛ് അപ്പീല്‍ കൊടുത്തു അദ്ദേഹം അനുഭാവ പൂര്‍വ്വം പരിഗണിച്ചിരുന്നു (അദ്ദേഹം ജീവിച്ചിരുന്നു വെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന അനേകം സഖാക്കളില്‍ ഒരാളാണ് ഈയുള്ളവനും)

ജില്ലാ സെക്രട്ടറിയേ കാണാന്‍ ആവശ്യപ്പെട്ടു.. അന്നത്തെ ജില്ലാ സെക്രട്ടറി സ സി കെ രാജേന്ദ്ര നെ കണ്ടു. പിന്നീട് ഒരു വിവരവും കിട്ടാതായപ്പോള്‍ വീണ്ടും ജില്ലാ സെക്രട്ടറിയെ കണ്ടു പരിഗണന യില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒന്നും നടക്കാതെ ആയപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗം സ എം എ ബേബി യെ സമീപിച്ചു. അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടു ജില്ലാ സെക്രട്ടറി യെ വീണ്ടും കാണാന്‍ ആവശ്യപ്പെട്ടു. വീണ്ടും ജില്ലാ സെക്രട്ടറി യെ തിരുവനന്തപുരം എം എല്‍ എ ഹോസ്റ്റലില്‍ ചെന്ന് കണ്ടു പരിഗണിക്കുന്നുണ്ട് എന്ന മറുപടി പിന്നീട് സ കോടിയേരി അസുഖ ബാധിത നായപ്പോള്‍ ആക്റ്റീങ് സെക്രട്ടറിയായ സ എ വിജയരാഘവനെയും കണ്ട് അപ്പീല്‍ കൊടുത്തു.

അതിന് ശേഷം ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി സ ഇ എന്‍ സുരേഷ് ബാബു സഹോദര തുല്യനായത് കൊണ്ട് തന്നെ അദ്ദേഹത്തോട് വിഷയം അവതരിപ്പിച്ചു അദ്ദേഹം വീണ്ടും ഒരു അപ്പീല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു അതും നല്‍കി. പിന്നീട് പാലക്കാട് ഏരിയ സെക്രട്ടറി യെ കണ്ടു. ഗ്രൂപ്പില്‍ എടുത്തു എന്ന വിവരം കിട്ടി. കാന്‍ഡിഡേറ്റ് അംഗമാക്കുന്ന ഘട്ടത്തില്‍ ഒഴിവാക്കപ്പെട്ടു.

പാര്‍ട്ടിയിലേക്ക് തിരിച്ചു വരിക യെന്നത് എന്റെ ഏറ്റവും വലിയ ജീവിതാഭീലാഷമായിരുന്നു..അതിലൂടെ പാര്‍ട്ടി ചട്ട കൂടില്‍ വരികയും മരിക്കുമ്പോള്‍ ചെങ്കൊടി പുതപ്പിനടിയില്‍ കിടക്കണം എന്ന ആഗ്രഹവും കൊണ്ട് മാത്രമാണ് ഇത്രേം കാലം ഞാന്‍ കാത്തിരുന്നത്. പുറത്താക്കപ്പെട്ട ഈ കാലയളവില്‍ ഒരുപാട് തിക്താ നുഭവങ്ങളും ഇന്‌സല്‍റ്റും അനുഭവിക്കേണ്ടി വന്നു പാര്‍ട്ടി പരിപാടകളിലും മാറ്റിടങ്ങളിലും ഇതൊക്കെ അനുഭവിച്ചു. കുറച്ചു കാലം ഗള്‍ഫില്‍ പോയി ആദ്യത്തെ കമ്പനി പ്രതിസന്ധി നേരിട്ടപ്പോള്‍ പുതിയ ജോലി തേടി യിറങ്ങിയപ്പോഴും മലയാളികള്‍ ഉള്‍പ്പെട്ട കമ്പനികള്‍ ജോലി തരാന്‍ ഭയപ്പെട്ടു. പിന്നീട് നാട്ടിലേക്ക് വരേണ്ടി വന്നു. ഞാന്‍ ഈ പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കാന്‍ അര്‍ഹനല്ലേ. അതിന് മാത്രം ഞാന്‍ ചെയ്ത തെറ്റെന്താണ്.പാര്‍ട്ടി അനുഭാവിയായി മാത്രം ഇരുന്നാല്‍ പോരെ എന്ന് ഇത് വായിക്കുന്ന ചിലര്‍ക്ക് തോന്നാം അവരെ ഞാന്‍ കുറ്റം പറയുന്നില്ല പക്ഷെ പാര്‍ട്ടി അംഗമായി നിന്ന ഒരാളെ പുറത്താക്കുന്നത് ജീവിത അവസാനം വരെ അല്ലാലോ ഞാന്‍ ഈ പാര്‍ട്ടിയോട് ചേര്‍ന്നാണ് പുറത്താക്കിയ കാലം അത്രയും സഞ്ചരിച്ചത് അങ്ങനെ ഉള്ള എന്നെ എന്തിനാണ് ഇപ്പോഴും പുറത്തു നിര്‍ത്തിയിരിക്കുന്നത് ഈച്ചരെ വാര്യരുടെ ഒരു വാചകമുണ്ട് എന്റെ മകനെ ഇപ്പോഴും എന്തിനാണ് മഴയത് നിര്‍ത്തിയിരിക്കുന്നത് എന്ന് ഏകദേശം എന്റെ അവസ്ഥയും അതാണ്

ഈ പാര്‍ട്ടിയോടപ്പം സഞ്ചരിക്കണമെന്നും അംഗമായിരുന്ന ഒരാളെ പുറത്തു നിര്‍ത്തുമ്പോള്‍ ഉള്ള മാനസിക വിഷമം എന്താണെന്നും അനുഭവിച്ചാല്‍ മാത്രമേ മനസ്സിലാവൂ. ഇതെല്ലാം സഹിച്ചു നില്‍ക്കുന്നത് ഒരു പാര്‍ട്ടി അംഗത്വത്തിന് വേണ്ടി മാത്രമാണ് എനിക്ക് അംഗത്വം നല്‍കിയാല്‍ എനിക്ക് നാളെ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആവേണ്ട പക്ഷെ പാര്‍ട്ടി അംഗത്വം എന്നത് ഒരു പാര്‍ട്ടി കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് എത്രമാത്രം വലുതാണ് എന്ന് എന്നെ പോലെ ഉള്ളവര്‍ക്ക് ചിലപ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയും.

നേതൃത്വത്തിലെ ചിലര്‍ അവര്‍ മാത്രം മതി ഈ പാര്‍ട്ടിയില്‍ എന്ന രീതിയില്‍ ആണ് മുന്നോട്ട് പോകുന്നനത് അത് ഈ പാര്‍ട്ടിക്ക് നല്ലതല്ല അത് തിരുത്തണം എന്നോട് ചെയ്തത് പോലെ എത്രയോ പേര്‍ ഇപ്പോഴും ഉണ്ട് പുറത്തു പറയാന്‍ മടിച്ചു. അവര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ . ഇത് വായിച്ചിട്ടും എന്നെ ക്രൂശിക്കാന്‍ സുഹൃത്തുക്കള്‍ ഉണ്ടാവും എനിക്കില്ലാത്ത കുറ്റങ്ങള്‍ ഉണ്ടാവില്ല ഞാന്‍ അതൊക്കെ സ്വീകരിക്കാന്‍ തയ്യാറാണ് 12 വര്‍ഷം അനുഭവിച്ച തൊണ്ടയിലെ കനത്തിനിക്കാളും വരില്ല അത്.

ഒരു ചോദ്യം ഇപ്പോഴും എന്തായിരുന്നു സഖാവേ എന്നെ മെമ്പര്‍ഷിപ്പിലേക്ക് തിരിച്ചെടുക്കാനുള്ള അയോഗ്യത???അഭിവാദ്യങ്ങളോടെഎ സുരേഷ്.

Content Highlights: Former VS personnel staff A. Suresh asks if it is too late to reinstate him after he was expelled from CPIM

To advertise here,contact us