'ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ യുഡിഎഫിനെ പിന്തുണച്ചാല്‍ ജമാഅത്തെ ഇസ്‌ലാമിയെ സ്വീകരിക്കും': പി കെ ഫിറോസ്

ജമാഅത്തെ ഇസ്‌ലാമി ഏറ്റവുമധികം കാലം പിന്തുണ നല്‍കിയത് ഇടതുപക്ഷത്തിനാണെന്നും പി കെ ഫിറോസ് പറഞ്ഞു

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്രവാദം ഇല്ലെന്ന് അവരുടെ അമീര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. വളരെ ചെറിയ സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് പി കെ ഫിറോസ് പറഞ്ഞു. അവര്‍ വിചാരിച്ചാല്‍ ഒരു മതരാഷ്ട്രം ഉണ്ടാക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. വിശാലമായ കാഴ്ച്ചപ്പാടില്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ യുഡിഎഫിനെ പിന്തുണച്ചാല്‍ സ്വീകരിക്കുമെന്നും ജമാഅത്തെ ഇസ്‌ലാമി ഏറ്റവുമധികം കാലം പിന്തുണ നല്‍കിയത് ഇടതുപക്ഷത്തിനാണെന്നും പി കെ ഫിറോസ് പറഞ്ഞു. എസ്ഡിപിഐയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും സമീകരിക്കാന്‍ കഴിയുമോ എന്നും തീരുമാനത്തില്‍ മാറ്റം വരുത്തിയത് വെല്‍ഫെയര്‍ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ മന്ത്രി പി രാജീവിനെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനമുന്നയിച്ചു. ജി സ്‌കാനിംഗ് മെഷീന്‍ പൂര്‍ണമായും കേരളത്തില്‍ നിര്‍മ്മിക്കുന്നു എന്ന് പി രാജീവ് പച്ചക്കളളമാണ് പറയുന്നതെന്നും ആ മെഷീന്റെ സ്‌ക്രൂവോ മറ്റോ ആണ് ഇവിടെ നിര്‍മ്മിക്കുന്നതെന്നും പി കെ ഫിറോസ് പറഞ്ഞു. 'വ്യവസായ മന്ത്രി നിരവധി കപട പ്രഖ്യാപനങ്ങള്‍ നടത്തി. അദ്ദേഹം പച്ചയായ കാപട്യമാണ് അവതരിപ്പിച്ചത്. ഓരോ വര്‍ഷവും ഒരുലക്ഷം സംരംഭം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഒന്നും നടന്നില്ല. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഒരു സംരംഭവും കൊണ്ടുവരാന്‍ സാധിച്ചില്ല. സര്‍ക്കാര്‍ കപട പ്രഖ്യാപനങ്ങള്‍ നടത്തി. കൃത്യമായി പിഎസ്‌സി നിയമനങ്ങള്‍ പോലും നടത്തുന്നില്ല. തൊഴിലവസരങ്ങളെക്കുറിച്ച് കപട വാഗ്ദാനം നടത്തുകയാണ്. ആ ഒരുലക്ഷം സംരംഭം എവിടെ എന്ന് വ്യവസായ മന്ത്രി വ്യക്തമാക്കണം. മന്ത്രിയുടെ തൊലിക്കട്ടി സമ്മതിക്കണം': പി കെ ഫിറോസ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി പിന്തുണ വാഗ്ദാനം ചെയ്താൽ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്ര വാദ നിലപാടുള്ളപ്പോള്‍ അവർ ഇടതുപക്ഷത്തിനൊപ്പമായിരുന്നു എന്നും സിപിഐഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി മതേതരവാദികളും സിപിഐഎം വിട്ടാല്‍ വര്‍ഗീയവാദികളുമാകുമെന്ന അവരുടെ നിലപാടിനോട് യോജിക്കാനാവില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്ര വാദമില്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അവരുടെ നിലപാടില്‍ വ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: 'If jamaat e islami support UDF to defeat the Left, we will accept them': says PK firos

To advertise here,contact us