തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിലൂടെ പുകമറ സൃഷ്ടിക്കാനാണ് സിപിഐഎം ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൽ ഒരു പ്രശ്‌നവുമില്ല. ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെയെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
എന്ത് അടിസ്ഥാനത്തിലാണ് യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെയുള്ള അദ്ദേഹത്തിന്റെ ഒരു ഫോട്ടോ കണ്ടതിനാണോ. പോറ്റി കള്ളൻ ആണ് എന്ന് അറിഞ്ഞിരുന്നെങ്കിൽ ഫോട്ടോ എടുക്കുമായിരുന്നോ. അങ്ങനെയെങ്കിൽ പോറ്റിക്കൊപ്പം ഫോട്ടോയുള്ള പിണറായി വിജയനെകൂടി ചോദ്യം ചെയ്താൽ മതി. പുകമറയുണ്ടാക്കി സോഷ്യൽമീഡിയ വഴി പ്രചാരണം നടത്തിയാൽ സിപിഐഎം പെട്ടിരിക്കുന്ന ഈ അബദ്ധത്തിൽനിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും സതീശൻ പറഞ്ഞു. സിപിഐഎമ്മിന് അന്തസ്സും മര്യാദയും ഇല്ലെന്ന് പറഞ്ഞ സതീശൻ, സ്വർണക്കൊള്ള വിഷയം നിയമസഭയിൽ ചർച്ച നടത്താൻ നോട്ടീസ് നൽകിയെങ്കിലും അനുമതി തന്നില്ലെന്നും ആരോപിച്ചു.
കേരളത്തിലെ സിപിഐഎം ഭൂരിപക്ഷ-ന്യൂനപക്ഷ പ്രീണനം നടത്തുകയാണ്. തീവ്ര വലതുപക്ഷ നിലപാടിലേക്ക് സിപിഐഎം പോയി. സംഘപരിവാറിന്റെ പാതയിലൂടെയാണ് സിപിഐഎം സഞ്ചരിക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.
ഈ സർക്കാരിനോട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽപെട്ട നല്ല കമ്മ്യൂണിസ്റ്റുകാർക്കും ഇടതുപക്ഷ സഹയാത്രികർക്കു പോലും താല്പര്യമില്ലെന്ന് സതീശൻ പറഞ്ഞു. തങ്ങളുടെ ഈ നിഗമനത്തിന് അടിവരയിടുന്നതാണ് കവി സച്ചിദാനന്ദന്റെ പ്രസ്താവന. ഇനി ഒരു തുടർഭരണം നല്ലതല്ല എന്നാണ് അദ്ദേഹം പറയുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സിപിഐഎമ്മിനുമുണ്ടായ അപചയത്തെക്കുറിച്ച് ഏറ്റവും കൂടുതൽ ബോധവാന്മാർ നല്ല കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ സഹയാത്രികരുമാണെന്ന ഞങ്ങളുടെ വാദം ശരിവെക്കുന്നതാണ് കവി സച്ചിദാനന്ദന്റെ പ്രസ്താവനയെന്ന് പ്രത്യേകം പറയാൻ ആഗ്രഹിക്കുന്നുവെന്നും സതീശൻ പറഞ്ഞു.
Content Highlights: V D Satheesan says there is no problem in questioning udf convenor Adoor Prakash on sabarimala gold theft case