കുര്‍ബാന തര്‍ക്കത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഇടപെടല്‍ ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി-അതിരൂപത

'പോപ്പുലര്‍ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച് അവരുടെ പദ്ധതികളില്‍ സീറോമലബാര്‍ സഭയില്‍ ഭിന്നിപ്പുണ്ടാക്കുക എന്നത് ഒരുലക്ഷ്യമായിരുന്നു എന്ന പ്രസ്താവനയെ ആര്‍ക്കും തമസ്‌കരിക്കാനാവില്ല'

കൊച്ചി: സീറോ മലബാര്‍ സഭയിലെ ആരാധനാക്രമ തര്‍ക്കത്തില്‍ ഭിന്നിപ്പുകളുണ്ടാക്കുന്നതിന് ബാഹ്യശക്തികളുടെ ഇടപെടലുണ്ടായെന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താവന അതീവ ഗൗരവസ്വഭാവമുള്ളതാണെന്നും പ്രസ്താവനയില്‍ അന്വേഷണം വേണമെന്നും എറണാകുളം അങ്കമാലി അതിരൂപത. ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താവനയെ എറണാകുളം-അങ്കമാലി അതിരൂപതയ്‌ക്കെതിരായി ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാമൂഹിക മാധ്യമത്തില്‍ ചില നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എറണാകുളം-അങ്കമാലി അതിരൂപത ചൂണ്ടിക്കാട്ടി.

'പോപ്പുലര്‍ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച് അവരുടെ പദ്ധതികളില്‍ സീറോമലബാര്‍ സഭയില്‍ ഭിന്നിപ്പുണ്ടാക്കുക എന്നത് ഒരുലക്ഷ്യമായിരുന്നു എന്ന പ്രസ്താവനയെ ആര്‍ക്കും തമസ്‌കരിക്കാനാവില്ല. ഭാരത കത്തോലിക്ക സഭയുടെയും സിറോ മലബാര്‍ സഭയുടെയും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ആന്‍ഡ്രൂസ് താഴത്ത് പിതാവ് നടത്തിയ ഈ പ്രസ്താവനയില്‍ ആരാണ് അദ്ദേഹത്തെ കാര്യങ്ങള്‍ ധരിപ്പിച്ചത് എന്നും അതിലേക്ക് എന്തൊക്കെ തെളിവുകള്‍ ലഭിച്ചതിന്റെ വെളിച്ചത്തിലാണ് ഗൗരവതരമായ പ്രസ്താവന നടത്തിയതെന്നും നിയമസംവിധാനങ്ങള്‍ക്ക് മുന്‍പില്‍ പറയുവാനുള്ള സാഹചര്യത്തില്‍ രാജ്യത്തെ നിയമസംവിധാനങ്ങള്‍ സമഗ്രമായ അന്വേഷണം നടത്തണം, വിഷയത്തില്‍ വ്യക്തത വരുത്താന്‍ സഭാതലത്തിലും കൃത്യമായ അന്വേഷണങ്ങള്‍ നടത്താനും എത്രയും വേഗം ഇതിന്റെ നിജസ്ഥിതി വെളിപ്പെടുത്താനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം', എറണാകുളം-അങ്കമാലി അതിരൂപത വ്യക്തമാക്കി.

മതാന്തരബന്ധങ്ങളെപ്പോലും ബാധിക്കുന്നതരത്തില്‍ ഈ പ്രസ്താവന പൊതുസമൂഹത്തില്‍ വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യമുളവായിട്ടുള്ളതിനാല്‍ സത്യമറിയാന്‍ പൊതുസമൂഹത്തിനും അവകാശമുണ്ട്. മതേതര രാജ്യത്ത് മതത്തിന്റെ പേരില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധ ശക്തികള്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം. സമൂഹത്തിന്റെ സുസ്ഥിതിക്ക് മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന് എക്കാലവും പ്രാധാന്യം കൊടുത്തിട്ടുള്ള കത്തോലിക്കാ സഭയുടെ പൊതു സമീപനം എക്കാലവും മുറുകെപ്പിടിക്കുന്ന അതിരൂപത, വ്യത്യസ്ത മതങ്ങളിലുള്ളവരുടെ സഹവര്‍ത്തിത്വ സംസ്‌കാരത്തെ ആദരവോടെ കാണാന്‍ പ്രതിജ്ഞാബദ്ധമാണെന്നും എറണാകുളം - അങ്കമാലി അതിരൂപത ആവശ്യപ്പെട്ടു.

സീറോ മലബാര്‍ സഭയിലെ ആരാധനാക്രമ തര്‍ക്കത്തില്‍ ഭിന്നിപ്പുകളുണ്ടാക്കുന്നതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്നായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ആരോപണം. ക്രൈസ്തവര്‍ക്കിടയിലും തീവ്രവാദസംഘടനകള്‍ ഉണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞിരുന്നു.

Content Highlights: Allegations of Popular Front's interference Eucharistic controversy Ernakulam Angamaly-Archdiocese demands investigation

To advertise here,contact us