കണ്ണൂർ: യുഡിഎഫിന്റെ പുതുയുഗ യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചരിത്രത്തിൽ ഇല്ലാത്തത്ര കടക്കെണിയിലേക്ക് സംസ്ഥാനത്തെ ജനങ്ങളെ തള്ളിയിട്ട ശേഷമാണ് ഭരണകൂടം വിടപറയുന്നത് എന്ന് സതീശൻ കുറ്റപ്പെടുത്തി. ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യത കേരള ജനതയുടെ തലയിൽ കെട്ടിവെച്ചാണ് പിണറായി വിജയൻ അടുത്ത മാസം സലാം പറയാൻ പോകുന്നത് എന്നും സതീശൻ ആഞ്ഞടിച്ചു.
വരാനിരിക്കുന്ന തലമുറയുടെ കേരളത്തെ പിണറായി സർക്കാർ ഇല്ലാതെയാക്കിയെന്നും കേരളത്തെ തകർത്തു തരിപ്പണമാക്കിയ സർക്കാരിനെതിരായ ജനരോഷം ആളിക്കത്തുകയാണ് എന്നും സതീശൻ പറഞ്ഞു. സകല മേഖലകളിലും സർക്കാർ പരാജയമാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏത് അവസ്ഥയിലാണ് എന്ന് പോലും വിശേഷിപ്പിക്കാൻ കഴിയില്ല എന്നും സതീശൻ പറഞ്ഞു.
ആരോഗ്യരംഗത്തിനെതിരെയും സതീശൻ രംഗത്തുവന്നു. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. കുട്ടികൾ പുറത്തേക്ക് പോകുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകർന്നു. ഈ പോക്ക് പോയാൽ കേരളം വൃദ്ധസദനമായി മാറുമെന്നും സതീശൻ പറഞ്ഞു.
കേരളത്തിലെ ക്രമാസമാധാനത്തെക്കുറിച്ചും സതീശൻ വിമർശനമുന്നയിച്ചു. നിങ്ങൾ ഭരിക്കുന്ന കേരളം ബിഹാറാണോ എന്നും സകല ക്രിമിനലുകളും പുറത്താണ് എന്നും സതീശൻ പറഞ്ഞു. കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. മയക്കുമരുന്നു മാഫിയ കേരളത്തെ അടക്കിഭരിക്കുകയാണ്. എന്ത് ഭരണമാണിത് എന്നും സതീശൻ ചോദിച്ചു. ടി പി കേസ് പ്രതികൾക്ക് ആയിരത്തിയതിലധികം ദിവസം പരോൾ ലഭിക്കുന്നു. മയക്കുമരുന്നിൽ ഈ നാടിനെ മുക്കിക്കൊല്ലുന്നത് മൂലം ഒരു തലമുറ നശിക്കുകയാണ് എന്നും സതീശൻ വിമർശിച്ചു. ഇടത് സർക്കാർ കേരളത്തെ മയക്കുമരുന്നിന്റെ ആസ്ഥാനമായി മാറ്റിയെന്നും സതീശൻ കുറ്റപ്പെടുത്തി.
Content Highlights: UDF opposition leader VD Satheeshan criticizes Kerala Chief Minister, alleging historic financial mismanagement and burdening citizens with unprecedented state debt.