'ആന്‍റോ ആന്‍റണി രണ്ട് കോടി രൂപ വാങ്ങി, കരഞ്ഞ് കാലുപിടിച്ചിട്ടും തിരിച്ചു നൽകിയില്ല'; ആരോപണവുമായി എൻ എം രാജു

ആൻ്റോ ആൻ്റണിക്കെതിരെ ഗുരുതര ആരോപണവുമായി നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് സ്ഥാപന ഉടമ എൻ എം രാജു

പത്തനംതിട്ട: പത്തനംതിട്ട എം പി ആന്റോ ആന്റണിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് സ്ഥാപന ഉടമയും കേരള കോൺഗ്രസ് (എം) നേതാവുമായ എൻ എം രാജു. രണ്ട് മാസത്തിനകം തിരികെ നൽകാമെന്ന ഉറപ്പിൽ ആന്റോ ആന്റണി തന്റെ പക്കൽനിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്നും എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്നും രാജു ആരോപിച്ചു. പല തവണ കരഞ്ഞു കൊണ്ട് ചോദിച്ചെങ്കിലും പണം തിരികെ നൽകിയെങ്കിലും ഈട് ഇല്ലാതെയാണ് താൻ പണം നൽകിയതെന്നും രാജു പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു രാജു ആരോപണം ഉയർത്തിയത്.

പത്ത് ലക്ഷം രൂപവീതം രണ്ട് തവണകളായാണ് ഈ തുക ലഭിച്ചത്. തന്റെ സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ മകൾ ഉൾപ്പെടെ ആന്റോ ആന്റണി വീട്ടിൽചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നൽകാൻ തയ്യാറായില്ലെന്നും ആയിരം തവണയെങ്കിലും പണത്തിനായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നും രാജു ആരോപിച്ചു. ആന്റോ ആന്റണിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പുറത്താണ് യാതൊരു ഈടുമില്ലാതെ ഓഫീസിലെ അക്കൗണ്ട് വഴി ഈ പണം നൽകിയത്. അന്ന് തങ്ങൾ യുഡിഎഫിന്റെ ഭാഗമായിരുന്നതിനാലാണ് ഇത്തരമൊരു സഹായം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പണം തിരികെ ലഭിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇതുവരെ പൊലീസിൽ പരാതി നൽകാതിരുന്നതെന്നും ഇപ്പോൾ ഈ വിഷയം പരസ്യമാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നെടുംപറമ്പില്‍ ഫിനാന്‍സില്‍ തന്ത്രി കണ്ഠരര് രാജീവര് രണ്ടര കോടി രൂപയോളം നിക്ഷേപിച്ചെന്ന ആരോപണം തെറ്റാണെന്നും എൻ എം രാജു വ്യക്തമാക്കി. തന്ത്രിയുമായി യാതൊരു ബന്ധവുമില്ല. തന്ത്രിയെ ഇന്നുവരെ കണ്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് എസ്ഐടിയും ഇ ഡിയും അന്വേഷിച്ചപ്പോൾ ക്യത്യമായ വിവരം നൽകിയതാണെന്നും ഇ ഡി രേഖകൾ അടക്കം പരിശോധിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണഘട്ടത്തില്‍ തന്നെ നെടുംപറമ്പില്‍ ഫിനാന്‍സില്‍ രണ്ടര കോടി രൂപ നിക്ഷേപിച്ചതായി തന്ത്രി എസ്ഐടിയോട് പറഞ്ഞിരുന്നു. ഈ സ്ഥാപനം പൂട്ടിയപ്പോള്‍ ഈ പണം നഷ്ടമായെന്നും എന്നാല്‍ പരാതി നല്‍കിയിരുന്നില്ലെന്നും കണ്ഠരര് രാജീവര് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇ ഡി സംഘം നെടുംപറമ്പില്‍ ഫിനാന്‍സിൻ്റെ ഓഫീസിൽ എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.

Content Highlight : Finance firm owner from Nedumparambil Credit Syndicate alleges financial fraud against Anto Antony

To advertise here,contact us