തിരുവനന്തപുരം: കിളിമാനൂരിൽ സ്‌കൂട്ടർ പാർക്ക് ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ യുവതിയുടെ ഇരുകൈകളിലും വെട്ടിയ അമ്മാവനെ പൊലീസ് തിരയുന്നു. മണിക്കുട്ടൻ എന്നയാളെയാണ് പൊലീസ് തിരയുന്നത്. സഹോദരീപുത്രിയായ സിന്ധുവിനെയാണ് മണിക്കുട്ടൻ ആക്രമിച്ചത്.
സ്‌കൂട്ടർ പാർക്ക് ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് മണിക്കുട്ടൻ സിന്ധുവിനെ ആക്രമിക്കുന്ന നിലയിലെത്തിയത്. മകളെ ട്യൂഷന് വിട്ടശേഷം മടങ്ങിയെത്തിയ സിന്ധു മണിക്കുട്ടന്റെ വീടിനടുത്താണ് സ്‌കൂട്ടർ വെച്ചത്. ഇതിൽ ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. പിന്നാലെ വീടിനകത്തേക്ക് കയറിപ്പോയ മണിക്കുട്ടൻ വെട്ടുകത്തിയുമായി തിരിച്ചെത്തി സിന്ധുവിനെ വെട്ടുകയായിരുന്നു. സിന്ധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാട്ടുകാരും വീട്ടുകാരും സിന്ധുവിനെ ആദ്യം വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മണിക്കുട്ടന്റെ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സിന്ധുവിന്റെ ഇരുകൈകൾക്കും വെട്ടേറ്റത്.
Content Highlights: Police are searching for a man in Kilimanoor who attacked his niece during a dispute over scooter parking. The argument escalated into violence, leaving the young woman with severe injuries to both hands.